മുംബൈ: ഒ.എന്‍.ജി.സിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി പറന്ന ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര് മരിച്ച സംഭവത്തില്‍ ഹെലികോപ്ടറിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് നടത്തിയ തെരച്ചിലിലാണ് ബ്ലാക് ബോക്സ് കണ്ടെത്തിയത്.
പ്രത്യേക അന്വേഷണ സംഘമായ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അപകടത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് കോക്പിറ്റിലെ സംഭാഷണങ്ങള്‍ രേഖപ്പെടുത്തിയ ബോക്സ് കണ്ടെത്തിയത്. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കോതമംഗലം പെരുമ്ബള്ളിത്തിറ വീട്ടില്‍ ജോസ് ആന്റണി, തൃശൂര്‍ ചാലക്കുടി സ്വദേശി വി.കെ. ബിന്ദുലാല്‍ ബാബു എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. ഒപ്പമുണ്ടായിരുന്ന ഉത്തരേന്ത്യക്കാരനായ പങ്കജ് ഗാര്‍ഗിയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു.
ശനിയാഴ്ച രാവിലെ 10.20ന് ജുഹുവിലെ ഹെലിപാഡില്‍നിന്ന് ഉദ്യോഗസ്ഥരുമായി എണ്ണക്കിണര്‍ ലക്ഷ്യമിട്ട് പറന്ന ഹെലികോപ്ടര്‍ 15 മിനിറ്റുകള്‍ക്കു ശേഷം കാണാതാവുകയായിരുന്നു. തെരച്ചിലില്‍ മുംബൈയില്‍നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ ഹെലികോപ്ടറിന്റെ അവശിഷ്ടം കണ്ടെത്തി. ഇതേ സ്ഥലത്തുനിന്നാണ് ഉച്ചക്ക് 12.30ഓടെ ആദ്യ മൃതദേഹം കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: