കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാത അനിശ്ചിതത്വത്തില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതിയില്‍ നിന്ന് ഇടത് സര്‍ക്കാര്‍ പിന്മാറി. ശബരിമല തീര്‍ത്ഥാടകര്‍ക്കും, മലയോര ജനതയ്ക്കും പ്രയോജനകരമാകേണ്ട പദ്ധതിയാണ് സര്‍ക്കാര്‍ പിടിപ്പുകേട് മൂലം നഷ്ടമാകുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പിന്മാറ്റം.
നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 213 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു. മറ്റ് പദ്ധതികള്‍ക്കായി തുക ചെലവഴിച്ചതിനാല്‍ ശബരി പദ്ധതിക്കായി നിലവിലെ സാഹചര്യത്തില്‍ ഒരു രൂപ പോലും മുടക്കാന്‍ കഴിയില്ലെന്ന വിശദീകരണമാണ് ഇടത് സര്‍ക്കാര്‍ നല്‍കുന്നത്.
വാജ്പേയ് സര്‍ക്കാര്‍ 1997-98ലെ റെയില്‍വേ ബജറ്റിലാണ് കേരളത്തിനായി ശബരി പദ്ധതി അനുവദിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രാലയവുമായി സംയുക്ത സംരംഭകത്വ കരാറിന് കേരളം ഒപ്പുവെക്കുകയും ചെയ്തു.
അതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍, ചെലവിന്റെ 51 ശതമാനവും, കേന്ദ്രം 49 ശതമാനവും വഹിക്കണം. പണം കണ്ടെത്തുന്നതിനായി കേരള റെയില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് എന്ന കമ്പനിയും രൂപവത്കരിച്ചിരുന്നു.
111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പ്പാതയ്ക്കായി എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി 470 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. എറണാകുളത്ത് മാത്രം 204 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. നിലവില്‍ 25 ഹെക്ടര്‍ ഭൂമി മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. കോട്ടയം ജില്ലയിലടക്കം സര്‍വേ നടപടികളും പൂര്‍ത്തിയായിട്ടില്ല. 2016ല്‍ സ്ഥലമേറ്റെടുപ്പിന് മാത്രം കേന്ദ്രം 48 കോടി അനുവദിച്ചിരുന്നു. പദ്ധതിക്കായി കല്ലിട്ട് തിരിച്ച് ഏറ്റെടുക്കല്‍ വിജ്ഞാപനം ചെയ്ത സ്ഥലം ക്രയവിക്രയം ചെയ്യാന്‍ പോലും കഴിയാത്തതിനാല്‍ ഉടമകളും ദുരിതത്തിലാണ്.
അജയ് ആര്. കാര്‍ണവര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: