തിരുവനന്തപുരം: ശ്രീജിത്തിന്റെ സഹോദരന് ശ്രീജീവിന്റെ മരണം സംബന്ധിച്ച വിഷയത്തില്‍ ഇടതുവലതുപാര്‍ട്ടികള്‍ ഒരു പോലെ കുടുങ്ങി. കോണ്‍ഗ്രസിന്റെ കാലത്താണ് ശ്രീജീവ് കൊല്ലപ്പെടുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തത്. എന്നാല്‍ ഇടതു സര്‍ക്കാരും പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. സാമൂഹ്യമാധ്യമങ്ങള്‍ ഇരു മുന്നണികളെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയതോടെ മറുപടി പറയാനാകാതെ കുഴങ്ങുകയാണ് .
വിഷയത്തില്‍ പ്രതിരോധമെന്നോണം ശ്രീജിത്തിനെ വ്യക്തിപരമായി അധിക്ഷേപിച്ചും സമരത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തും ഇടതു നേതൃത്വം നവമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചാരണം അഴിച്ചു വിട്ടു. എന്നാല്‍ ഈ ശ്രമത്തെ സാമൂഹ്യമാധ്യമ കൂട്ടായ്മ തള്ളി. വസ്തുതകള്‍ മറച്ചുവയ്ക്കാനാണ് ഇടതു നീക്കമെന്ന ആരോപണവുമായി കോണ്‍ഗ്രസ് ആദ്യം രംഗത്തുവന്നെങ്കിലും വലതുപക്ഷത്തിന്റെ കാലത്താണ് ശ്രീജിത്തിന് നീതി നിഷേധിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയതോടെ പരസ്പരം ചെളിവാരി എറിയല്‍ ഇരുമുന്നണികളും അവസാനിപ്പിച്ചു. എങ്ങനെയെങ്കിലും കൈകഴുകി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഇടതുവലതു പാര്‍ട്ടികള്‍.
കരുതലോടെയുള്ള നടപടിക്ക് ഇടത് സര്‍ക്കാര്‍ ആലോചന തുടങ്ങികഴിഞ്ഞു. സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം തുടരുമ്പോഴും ആരോപണ വിധേയരായ പോലീസുകാര്‍ ക്രമസമാധാന ചുമതലയില്‍ തുടരുന്നത് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
പോലീസ് കംപ്ലൈന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് നാരായണക്കുറുപ്പ് 2016 മെയില്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്കി. ഇത് കസ്റ്റഡി മരണമാണെന്നും പോലീസ് കുറ്റക്കാരാണെന്നും അദ്ദേഹം കണ്ടെത്തി. കുറ്റക്കാരില്‍ നിന്നു 10 ലക്ഷം രൂപ ഈടാക്കി ശ്രീജിത്തിന്റെ കുടുംബത്തിനു നല്‍കണമെന്നു പോലീസ് കംപ്ലൈന്റ് അതോറിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെതിരെ പ്രതികള്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. എന്നാല്‍ വിധിക്കെതിരെ ഇടതു സര്‍ക്കാര്‍ അപ്പീലിന് പോയില്ല. സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചതുമില്ല. പക്ഷെ തങ്ങള്‍ ശ്രീജിത്തിനു വേണ്ടി പരമാവധി നീതി ചെയ്തുവെന്ന തരത്തില്‍ വ്യാജ പ്രചാരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ സാമൂഹ്യമാധ്യമം വ്യാജ പ്രചാരണത്തെ രേഖകള്‍ നിരത്തി പ്രതിരോധിച്ചു. ഇതോടെയാണ് വിഷയത്തില്‍ കരുതലോടെ ഇടപെടാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
പോലീസ് കംപ്ലൈന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഗോപകുമാറും ഫിലിപ്പോസുമെല്ലാം ഇപ്പോഴും പോലീസില്‍ വിലസുകയാണ്. എസ്ഐയായിരുന്ന ബിജുകുമാര്‍ രേഖകളില്‍ കൃത്രിമം കാട്ടി ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനാണ്. ബിജു കാട്ടാക്കട എസ്ഐയാണ്. ഇതും സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്.
എസ്.ജെ. ഭൃഗുരാമന്‍
–
പ്രതികരിക്കാൻ ഇവിടെ എഴുതുക: