കൊച്ചി: ചൈനയെ അനുകൂലിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചെയ്യുന്നത് ചാരപ്പണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കോടിയേരിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
മാതൃരാഷ്ട്രത്തെ സ്നേഹിക്കാന്‍ ആവില്ലെങ്കില്‍ കോടിയേരിയെപ്പോലുള്ളവര്‍ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാന്‍ തയാറാകണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഇന്ത്യാ-ചൈന ബന്ധം വഷളായ സമയത്താണ് സിപിഎം നേതാവ് ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന വസ്തുത ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 1962 ലെ ഇന്ത്യാ ചൈന യുദ്ധ സമയത്തും ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സംഘടനയാണ് സിപിഎം. അന്ന് തന്നെ സിപിഎമ്മിനെ നിരോധിക്കേണ്ടതായിരുന്നു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിന് ഭീഷണിയാണെന്ന ബിജെപിയുടെ നിലപാട് ശരിവെക്കുന്ന പ്രസ്താവനയാണ് കോടിയേരി നടത്തിയിരിക്കുന്നത്. അകത്ത് നിന്ന് രാജ്യത്തെ ശിഥിലീകരിക്കാനാണ് എന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിച്ചിട്ടുള്ളത്. ജനാധിപത്യമാര്‍ഗ്ഗം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ സ്വീകരിച്ചത് പോലും അതിന് വേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: