വിളപ്പില്‍: കരമനയാറിനെ സംരക്ഷിക്കാന്‍ നാട്ടിലെ പെണ്ണുങ്ങള് കൈകോര്‍ത്തു. ആയിരം തൊഴില്‍ദിനങ്ങളിലൂടെ അവര്‍ 66 പേര് ചേര്‍ന്ന് കെട്ടിത്തീര്‍ത്തത് ആയിരംമീറ്റര്‍ നീളത്തില്‍ മണ്ണു കൊണ്ടുള്ള സംരക്ഷണഭിത്തി. അതും ഒന്നരമീറ്റര്‍ വീതിയിലും പൊക്കത്തിലും.
വിളപ്പില്‍ പഞ്ചായത്താഫീസ് വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് കരമനയാറിന്റെ കാവടിക്കടവ് ഭാഗത്ത് ബണ്ട് നിര്‍മിച്ച് ആറിന് സംരക്ഷണമൊരുക്കിയത്. കാവടിക്കടവ് മുതല്‍ ചെറുപാറ വരെയും ചെറുപാറയില്‍ നിന്ന് അരുവിപ്പുറം വരെയും ഒരു കിലോമീറ്റര്‍ ദൂരമാണ് മണ്കര കെട്ടിപ്പൊക്കിയത്. കാവടിക്കടവിലും പരിസരങ്ങളിലും ശക്തമായ കരയിടിച്ചിലുണ്ടായിരുന്നു. മഴക്കാലത്ത് നീരൊഴുക്ക് കൂടുമ്പോള്‍ പ്രദേശങ്ങളില്‍ കരമനയാറ് ഗതിമാറി ഒഴുകുക പതിവാണ്. തീരത്ത് കൃഷിനാശവും സംഭവിക്കാറുണ്ട്. മണല്‍വാരാനും വൈഡൂര്യം തുരക്കാനും ഇരുട്ടിന്റെ മറവിലെത്തുന്നവരാണ് കരമനയാറിന്റെ വശങ്ങള് ഇടിച്ചുതാഴ്ത്തുന്നതും കയങ്ങള്‍ സൃഷ്ടിക്കുന്നതുമെന്ന് നാട്ടുകാര്‍ പറയുന്നു.
കരമനയാറിന്റെ തീരത്തുള്ളവരുടെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്നാണ് വാര്‍ഡ് മെംബര്‍ പേയാട് കാര്ത്തികേയന് ഇത്തവണ തൊഴിലുറപ്പ് പദ്ധതിയില്‍ നദീസംരക്ഷണം ലക്ഷ്യമിട്ട് ബണ്ട് നിര്‍മാണം ഉള്‍പ്പെടുത്തിയത്. പുരുഷന്മാര്ക്ക് പോലും അസാധ്യമായ ജോലി ആവേശപൂര്‍വമാണ് സ്ത്രീകള്‍ ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയത്. രണ്ട് ഘട്ടങ്ങളിലായി 5.40 ലക്ഷം രൂപയാണ് ബണ്ടിനു വേണ്ടി ചെലവഴിച്ചത്. ഇനി കയര്‍ ഭൂവസ്ത്രമണിയിച്ച് തീരത്ത് കുറ്റിച്ചെടികള്‍ വച്ചുപിടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ പെണ്ണുങ്ങള്. കയര്‍ ബോര്‍ഡില്‍ നിന്ന് ഭൂവസ്ത്രം എത്തിയിലുടന് ഈ ജോലികള്‍ ആരംഭിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: