തിരുവനന്തപുരം: തോന്നയ്ക്കല്‍ കുമാരനാശാന് സ്മാരക ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന കാവ്യശില്പ്പത്തിന്റെയും ആശാന്പ്രതിമയുടെയും നിര്‍മാണം പുനരാരംഭിക്കുന്നു. ശില്‍പ്പി കാനായി കുഞ്ഞിരാമനാണ് പുനരാരംഭം കുറിക്കുന്നത്.
2006ല്‍ കുമാരനാശാന്റെ വെങ്കലപ്രതിമ നിര്‍മാണത്തിന് തുടക്കം കുറിച്ചെങ്കിലും തുക ചെലവഴിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന് നിര്‍മാണം സ്തംഭിച്ചു. തുടര്‍ന്ന് പുതിയ ഭരണസമിതി വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പണം ദുരുപയോഗം ചെയതിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പ്രതിമനിര്മാണം പുനരാരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതെന്ന് കുമാരനാശാന് സ്മാരക ദേശീയസാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് കവി പ്രൊഫ. മധുസൂദനന്‍നായര്‍ പറഞ്ഞു. കാവ്യ ശില്‍പ്പം നിര്‍മിക്കുന്നതിന്റെ മുഴുവന്‍ചെലവും വഹിക്കുന്നത് കാനായി കുഞ്ഞിരാമനാണ്. കുമാനാരനാശാന് ചരമദിനമായ 17ന് പ്രതിമ നിര്‍മാണത്തിനു പുനരാരംഭം കുറിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ശില്‍പ്പി കാനായി കുഞ്ഞിരാമന് എന്നിവര്‍ സംബന്ധിക്കും. ചരമദിനാചരണത്തോടനുബന്ധിച്ച് തോന്നയ്ക്കല്‍ ആശാന് സ്മാരകത്തില്‍ 17ന് കവി സമ്മേളനവും ആശാന് അനുസ്മരണസമ്മേളനവും നടക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് സെക്രട്ടറി പ്രൊഫ. അയിലം ഉണ്ണികൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: