കോട്ടയം: മതേതരത്വം പറഞ്ഞ് നടക്കുന്ന ചില രാഷ്ട്രീയക്കാര്‍ ശിവഗിരി തീര്‍ത്ഥാടനത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തീര്‍ത്ഥാടന സമ്മേളന വേദി കയ്യടക്കിയും മൈക്ക് പിടിച്ചെടുത്തുമാണ് കയ്യടക്കാന്‍ ശ്രമിച്ചത്. ചങ്ങനാശേരിയില്‍ എന്‍എസ്എസിന്റെ സമ്മേളനത്തില്‍ ഇത് നടക്കുമോ. അവിടെ എല്ലാവരും വേദിക്ക് താഴെയിരിക്കും. അതേസമയം ശിവഗിരി വേദിയില്‍ രാഷ്ടീയക്കാരുടെ തള്ളിക്കയറ്റമാണ്.
കോട്ടയം നാഗമ്പടം ക്ഷേത്രാങ്കണത്തില്‍ എസ്എന്‍ഡിപി ശാഖകള്‍ നിലവില്‍ വന്നതിന്റെയും ശ്രീനാരായണഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി അരുളിയതിന്റെയും നവതി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ കള്ളനാണയങ്ങളാണ്. അവരിലും ജാതി, മത ചിന്തകളുണ്ട്. അധികാരം കിട്ടിക്കഴിഞ്ഞാല്‍ ഇവര്‍ക്ക് സവര്‍ണ്ണ മനോഭാവമാണ്. മുമ്പ് പട്ടികജാതി, പിന്നാക്ക വിഭാഗങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരിലാണ് അകറ്റിനിര്ത്തിയതെങ്കില് ജനാധിപത്യത്തില്‍ നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ചാണ് മാറ്റി നിര്‍ത്തുന്നത്. ഇതിന്റെ പ്രകടമായ ഉദാഹരണമാണ് ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണം.
ദേവസ്വം ബോര്‍ഡില്‍ 96 ശതമാനവും മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് നിയമനം ലഭിച്ചത്. ബാക്കി വിഭാഗങ്ങള്‍ക്ക് നാമമാത്ര നിയമനം മാത്രമാണ് ലഭിച്ചത്. മതേതരത്വം പറഞ്ഞ് ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങളെ കബളിപ്പിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപി കോട്ടയം യൂണിയന് പ്രസിഡന്റ് എം. മധു അദ്ധ്യക്ഷനായി. ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദ നവതി സന്ദേശം നല്കി. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്എന്‍ഡിപി യോഗം നിയുക്ത ബോര്‍ഡ് അംഗം എ.ജി. തങ്കപ്പന്, ആര്. രാജീവ്, വി.എം. ശശി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: