മാതൃഭൂമിയില്‍ എംപി. വീരേന്ദ്രകുമാര്‍ എഴുതിയ ‘വിഭജനത്തിന്റെ വിജയ’ത്തിന് ജന്മഭൂമിയിലൂടെ അഡ്വ. രാംകുമാര്‍ എഴുതിയ മറുപടി ലേഖനം മാതൃഭൂമിക്കും വീരേന്ദ്രകുമാറിനുമുള്ള മുഖമടച്ചുള്ള പ്രഹരമായി. അഡ്വ. രാംകുമാറിനും ജന്മഭൂമിക്കും അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മഹത്തായ തെരഞ്ഞെടുപ്പില്‍ ശ്രീ നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നത് എത്രമാത്രം നിരാശയാണ് വീരേന്ദ്രകുമാറിനെപ്പോലുള്ളവരില്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പിനുശേഷം വന്ന പ്രതികരണങ്ങളില്‍ നിന്നുതന്നെ വ്യക്തമാണ്.
വോട്ടിങ് മെഷീനില്‍ കുറ്റം ചാര്‍ത്തി കുറേ കരഞ്ഞു, അത് വിലപ്പോകാതായപ്പോള്‍ വീരേന്ദ്രകുമാര്‍ കണ്ടെത്തിയ വിഷലിപ്തമായ ആരോപണമാണ് വിഭജനവിജയം. ഹൈന്ദവരേയും അവരുടെ വിശ്വാസപ്രമാണങ്ങളേയും നിരന്തരം ആക്രമിച്ച് നടക്കുന്ന വീരേന്ദ്രകുമാര്‍ എഴുതിയ രാമന്റെ ദുഃഖംതന്നെ അദ്ദേഹത്തിനുള്ളിലെ ഹിന്ദൂവിരോധം വിളിച്ചോതുന്നതാണ്. എല്ലാ മുസ്ലീം മതമൗലികവാദികളുടേയും പ്രിയങ്കരനായി മാറാന്‍ വീരേന്ദ്രകുമാറിന് അതിലൂടെ സാധിച്ചു.
അധികാരത്തിനുവേണ്ടി ഇടത്തോട്ടും വലത്തോട്ടും സൗകര്യംപോലെ ചാടുന്ന വീരന് എന്ത് ആദര്‍ശ രാഷ്ട്രീയമാണുള്ളത്. ജനങ്ങളുടെ അഭിലാഷങ്ങള്‍ 95% പൂര്‍ത്തീകരിച്ച മോദീസര്‍ക്കാറിനെ ജനങ്ങള്‍ രണ്ടുകയ്യുംകൊടുത്ത് വീണ്ടും അധികാരത്തിലെത്തിച്ചെങ്കില്‍ അത് ജനാധിപത്യത്തിന്റെ വിജയവും അവസരവാദികളും അസത്യപ്രചാരകരുമായ പ്രതിപക്ഷത്തിനും ദേശവിരുദ്ധ ശക്തികളുടെ കയ്യിലെ കളിപ്പാവകളായ മാധ്യമങ്ങള്‍ക്കും കിട്ടിയ കനത്ത പ്രഹരംതന്നെയാണ്. അധികാരത്തിലേക്കുള്ള പാലം മാത്രമായി ജനങ്ങളെ കണ്ടിരുന്ന നേതാക്കളുടെ കാലം കഴിഞ്ഞു. ഭാരതത്തിലെ കോടിക്കണക്കിന് വരുന്ന സാധാരണക്കാര്‍ക്ക് വീട്, ശുചിമുറി, വൈദ്യുതി, തൊഴിലവസരം, ആരോഗ്യരംഗത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ, കര്‍ഷകര്‍ക്ക് ധനസഹായം, ഇതുപോലെ നൂറുകണക്കിന് പദ്ധതികളുടെ ഫലം നേരിട്ട് ലഭിച്ച ജനങ്ങളോട് നിങ്ങള്‍ പറഞ്ഞ നുണകള്‍ ഫലിച്ചില്ല. ഭീകരവാദികളെ അവരുടെ മാളത്തില്‍പോയി കൊന്നൊടുക്കാനും സൈനികര്‍ക്ക് വണ്‍റാങ്ക് വണ്‍പെന്‍ഷന്‍പോലുള്ള പദ്ധതിയിലൂടെ ജീവിതസുരക്ഷ തീര്‍ക്കാനും മോദിജിക്കായി.
കള്ളപ്പണത്തിനെതിരെ കടുത്ത നടപടി കൈക്കൊണ്ട സര്‍ക്കാര്‍ നോട്ട് നിരോധനത്തിലൂടെ കള്ളന്മാരുടെ നട്ടെല്ലുതകര്‍ത്തു. ഭക്ഷ്യവസ്തുക്കളുടെ നികുതി ഒഴിവാക്കിയതിലൂടെ വിലക്കയറ്റം പൂര്‍ണ്ണമായും ഇല്ലാതാക്കി. മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ ഭാരതത്തെ പ്രധാന നിര്‍മ്മാണകേന്ദ്രമാക്കാനും തീരുമാനമായി. 85 രാജ്യങ്ങളാണിന്ന് ഭാരതത്തിന്റെ ആയുധങ്ങള്‍ വാങ്ങാന്‍ ക്യൂനില്ക്കുന്നത്. എല്ലാ വിദേശരാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ച് അവിടെനിന്നും നിക്ഷേപം ഭാരതത്തിലേക്ക് ഒഴുക്കാന്‍ മോദിജിയുടെ വിദേശനയത്തിനായി.
മുസ്ലീം രാജ്യങ്ങള്‍വരെ അവരുടെ ഉത്തമ സുഹൃദ്രാജ്യമായി ഭാരതത്തെ കാണാന്‍ തുടങ്ങി. ലോകനേതാവായി മോദിജി വളര്‍ന്നത് വീരേന്ദ്രകുമാറിന്റെ മാതൃഭൂമിയുടെ പിന്തുണ കിട്ടിയിട്ടല്ല. ജാതി, മതങ്ങള്‍ക്കതീതമായി മോദിജിയെ വീണ്ടും പ്രധാനമന്ത്രിയായി അവരോധിക്കാന്‍ ജനങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞപ്പോള്‍ അതിനെ അംഗീകരിക്കാനുള്ള സാമാന്യ ബോധംപോലും വീരേന്ദ്രകുമാറിനോ മാതൃഭൂമിക്കോ ഇല്ലാതെപോയത് കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.
രവീന്ദ്രന്, തെരുവത്ത്
കാള പെറ്റെന്നുകേട്ട് കയറെടുക്കുന്ന മാധ്യമപ്രവര്‍ത്തനം
കഴിഞ്ഞ മാസം നെയ്യാറ്റിന്‍കരയില്‍ ഒരമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്തു. കേട്ടപാതി കേള്‍ക്കാത്ത പാതി കാനറാബാങ്കിന്റെ പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് ഭര്‍ത്താവ് പറഞ്ഞതുപ്രകാരം മാധ്യമങ്ങള്‍ ബ്രേക്കിംഗ് ന്യൂസ് കൊടുത്തു. പിറ്റേദിവസം വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് എടുത്തപ്പോള്‍ വാദി പ്രതിയായി. കാനറാബാങ്കിന്റെ പീഡനത്തെക്കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ ഒരു വാക്കുപോലും ഇല്ലാത്തതുകൊണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ രക്ഷപെട്ടു.
പിന്നീട് കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ സിഐ വി.എസ്. നവാസിനെ അസിസ്റ്റന്റ് കമ്മിഷണര്‍ പി.എസ്. സുരേഷ് മൃഗീയമായി പീഡിപ്പിച്ചതുകൊണ്ടാണ് നാടുവിട്ടതെന്ന് നവാസിന്റെ ഭാര്യ പറഞ്ഞത് കേട്ടപാതി കേള്‍ക്കാത്ത പാതി മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തു. 24 മണിക്കൂര്‍ കഴിയുന്നതിനുമുന്പ് വാദിയും പ്രതിയും ഒന്നായി. സിഐയും അസിസ്റ്റന്റ് കമ്മീഷണറും കെട്ടിപ്പിടിച്ച് ഉമ്മവെച്ച് തലേദിവസം വന്ന വാര്‍ത്തകളെല്ലാം ഒന്നിച്ചുനിഷേധിച്ചു.
ഒരു പൊലീസുകാരന് ഒരു പൊലീസുകാരിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയാല്‍ നിങ്ങള്‍ക്കെന്താ ചേതം എന്നു പറയുന്നതു പോലെയാണ് പോലീസ് അന്വേഷണം നടക്കുന്നത്. പ്രതി അജാസെന്ന പോലീസുകാരന്റെ വീട് എറണാകുളത്തിനടുത്തു വാഴക്കാലായിലാണെന്ന് വളരെ കഷ്ടപ്പെട്ടു കണ്ടുപിടിച്ചു. പക്ഷെ പ്രതിയായ ഇയാള്‍ ആരുടെ മകനാണെന്നുപോലും ഇതുവരെ ഒരു മാധ്യമത്തിലും വന്നിട്ടില്ല. പ്രതി അജാസ് പോലീസുകാരന് ആയതിനാല്‍ പോലീസ് സാധാരണ കേസുകളില്‍ പറയുന്ന കഥകളും വിവരങ്ങളും മാധ്യമങ്ങള്‍ക്കു കൊടുക്കാതെ ഒതുക്കി വെച്ചിരിക്കുകയാണ്. നാളെകളില്‍ ഇത്തരം ഹീനമായ കുറ്റകൃത്യം ചെയ്യുന്ന കൊടുംകുറ്റവാളികള്‍ക്ക് അവരുടെ കുടുംബത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരില്ലല്ലോയെന്ന സന്തോഷം തോന്നാന്‍ ഇടയായിട്ടുണ്ട്. കരുതിക്കൂട്ടി ചെയ്ത കൊടും കൊലപാതകം അബദ്ധവശാല്‍ സംഭവിച്ചതാണെന്ന് ന്യായീകരിച്ചുകൊണ്ട് വാര്‍ത്ത വന്നുകൊണ്ടിരിക്കുകയാണ്.
ജോമോന്, പുത്തന്‍പുരയ്ക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: