ന്യൂദല്‍ഹി : സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ബോളീവുഡ് ചലച്ചിത്രം പദ്മാവതിന്റെ പ്രദര്‍ശനം ചില സംസ്ഥാനങ്ങളില്‍ നിരോധിച്ചതിനെതിരെ നിര്‍മാതാവ് സുപ്രീംകോടതിയെ സമീപിച്ചു. ജനുവരി 25ന് ചിത്രം റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ ഹര്‍ജി ഇന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന് ബെഞ്ച് അറിയിച്ചു.
ചരിത്രം വളച്ചൊടിച്ചെന്ന് ചൂണ്ടിക്കാട്ടി ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലാണ് പദ്മാവത് പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയത്. സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട നിരവധി മാറ്റങ്ങള്‍ സിനിമയില്‍ വരുത്തി. അതിനുശേഷമാണ് രാജ്യത്ത് പ്രദര്‍ശനാനുമതി ലഭിച്ചത്. ഇത്തരത്തില്‍ അനുമതി നേടിയ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നാണ് നിര്‍മാതാക്കളുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഒട്ടേറെ വിവാദങ്ങള്‍ക്കുശേഷം സെന്‍സര്‍ ബോര്‍ഡ് ഡിസംബര്‍ 30നാണ് പദ്മാവത് പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയത്. പദ്മാവതി എന്ന പേര് പദ്മാവത് എന്നാക്കി മാറ്റണമെന്നതുള്പ്പടെ നിരവധി നിര്‍ദ്ദേശങ്ങളും ബോര്‍ഡ് മുന്നോട്ടുവെച്ചു. അലാവുദ്ദീന്‍ ഖില്‍ജി രാജ്യം ആക്രമിച്ച് കീഴടക്കിയതോടെ റാണി പത്മാവതി ജീവനൊടുക്കുകയായിരുന്നു എന്നാണ് ചരിത്രം. എന്നാല്‍ പത്മാവതി ഖില്‍ജിയെ പ്രേമിച്ചുവെന്നാണ് ബന്‍സാലിയുടെ കഥയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: