തിരുവനന്തപുരം: ശബരിമലയ്ക്കെതിരെ ബിജെപി കുപ്രചാരണം നടത്തിയെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപി എന്ത് പ്രചാരണമാണ് നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കണം. അന്യസംസ്ഥാനങ്ങളില്‍ ബിജെപി നടത്തിയ പ്രചാരണത്തിന്റെ തെളിവുകള്‍ മന്ത്രി പുറത്തു വിടണം.
ക്ഷേത്രങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരെ അപവാദ പ്രചാരണം നടത്തുന്നത് ആരാണെന്ന് ജനങ്ങള്‍ക്കറിയാം. ശബരിമല വരുമാനം സര്‍ക്കാര്‍ എടുക്കുന്നു എന്ന് ബിജെപി ആരോപിച്ചിട്ടില്ല. ശബരിമലയില്‍ വെള്ളം, വൈദ്യുതി, സുരക്ഷ തുടങ്ങിയവ നല്‍കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈടാക്കുന്ന തുക സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണം. ശബരിമലയില്‍ സുരക്ഷാസന്നാഹം ഒരുക്കാന്‍ എന്ന പേരില്‍ നാളിതുവരെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും വെളിപ്പെടുത്തണം.
ഇടത് വലത് പ്രതിനിധികളായി ദേവസ്വം ബോര്‍ഡ് ഭരിച്ചവര്‍ ക്ഷേത്ര വരുമാനം കട്ടുമുടിച്ച ചരിത്രം മാത്രമാണ് ഉളളത്. ഇവരുടെ അഴിമതിയെപ്പറ്റിയും അന്വേഷണം വേണം. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: