വണ്ടാനം: മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പന വ്യാപകം. പരിസരത്തെ അനേകം കടകളില്‍ ഹാന്‍സ്, പാന്‍പരാഗ്, ശംഭു തുടങ്ങിയ ലഹരി വസ്തുക്കള്‍ സുലഭമായി ലഭിക്കും. 40 മുതല്‍ 50 രൂപയാണ് ഇതിന്റെ വില.
ആശുപത്രിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണു നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത്. എങ്കിലും വിദ്യാര്‍ഥികളും ഇതിന്റെ ഉപഭോക്താക്കളായി മാറിയിട്ടുണ്ട്.
ആശുപത്രിയുടെ വടക്കു ഭാഗത്തെ ഗേറ്റിനു സമീപത്തെ കടകളിലാണ് ഈ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി വിറ്റഴിച്ചു വരുന്നത്. കടകളുടെ സമീപ പ്രദേശങ്ങളില്‍ ഇവയുടെ ഉപയോഗ, ശൂന്യമായ കവറുകള്‍ കുന്നുകൂടി കിടക്കുന്നതു പതിവു കാഴ്ചയാണ്.
ആശുപത്രിയിലെ മാനസിക രോഗവിഭാഗത്തിലും, രക്താര്‍ബുധ രോഗ, വിഭാഗത്തിലും ചികിത്സയില്‍ കഴിയുന്ന നിരവധി രോഗികളും കൂട്ടിരുപ്പുകാരുടെ കണ്ണുവെട്ടിച്ചു പുറത്തിറങ്ങി കടകളിലെത്തി ലഹരി വസ്തുക്കള്‍ വാങ്ങുന്നതും പതിവാണ്.
ലഹരി വസ്തുക്കളുടെ വില്പ്പനയെപറ്റി പ്രദേശവാസികള്‍ നേരിട്ടും രേഖാമൂലവും എക്സൈസ് അധികാരികളെ വിവരം അറിയിച്ചിട്ടും ഇതുവരെ ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
ജില്ലാ പോലീസ് മേധാവി ഇടപ്പെട്ട് ലഹരി വസ്തുക്കളുടെ വില്‍പ്പന ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണു ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: