തിരുവനന്തപുരം: ഡയറക്ടറെപ്പോലും നിയമിക്കാതെ വിജിലന്‍സിനെ നോക്കുകുത്തിയാക്കി അഴിമതിക്കേസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്. കെ.എം. മാണിക്കെതിരായ ബാര്‍കോഴ കേസിലും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസനെതിരായ കേസിലും ഇതാണ് സംഭവിക്കുന്നത്. അഴിമതിക്കെതിരെ എന്നു പറഞ്ഞ് അധികാരത്തില്‍ വന്നശേഷം അഴിമതിക്കാരെ സംരക്ഷിക്കാനുള്ള വല്ലാത്ത വ്യഗ്രതയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബാര്‍കോഴ കേസില്‍ നല്കിയ പരാതിയില്‍ എന്തെങ്കിലും പുതിയ തെളിവു നല്കാനുണ്ടോ എന്നു ചോദിക്കാനോ മൊഴിയെടുക്കാനോ വിജിലന്‍സ് തയ്യാറായിട്ടില്ല. ബാര്‍ ഉടമകളും അവരുടെ സംഘടനയും ഉണ്ടാക്കിയ വ്യാജ രേഖകളും അവര്‍ നല്കിയ തെറ്റായ മൊഴികളും പൂര്‍ണമായി വിശ്വാസത്തിലെടുത്താണ് കേസ് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് വിജിലന്‍സ് എത്തിയത്. പുതിയ തെളിവുകള്‍ പരിശോധിക്കാന്‍ തയ്യാറാകാതെയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന നിലപാടെടുത്ത് വിജിലന്‍സ് കേസ് അവസാനിപ്പിക്കുന്നത്.
സ്പോര്‍ട്സ് ലോട്ടറി കേസില്‍ ക്രമക്കേട് നടന്നതായി ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. എന്നിട്ടും തെളിവില്ലെന്നു പറഞ്ഞാണ് ടി.പി. ദാസനെതിരായ കേസും വിജിലന്‍സ് അവസാനിപ്പിക്കുന്നത്. അഴിമതിക്കാരെ സംരക്ഷിക്കാനും അഴിമതി പ്രോത്സാഹിപ്പിക്കാനുമാണ് ഇല്ലാത്ത ന്യായങ്ങള്‍ നിരത്തി ഈ രണ്ടു കേസുകളും വിജിലന്‍സിനെക്കൊണ്ട് സര്‍ക്കാര്‍ പിന്‍വലിപ്പിക്കുന്നത്. ഈ രണ്ടു കേസുകള്‍ക്കുമെതിരെ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം ശക്തമാക്കുമെന്നും വി. മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: