തിരുവനന്തപുരം: സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വസതിയിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയ കോടിയേരിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപി മാര്‍ച്ച്.
ശാസ്തമംഗലത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് കോടിയേരിയുടെ വീടിന് ഒരു കിലോമീറ്റര്‍ മുമ്പ് മരുതംകുഴിയിയില് പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരികേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചത് ചെറിയതോതില്‍ സംഘര്‍ഷം സൃഷ്ടിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കോടിയേരി ഉള്‍പ്പടെയുള്ള സിപിഎം നേതാക്കളുടെ സാമ്പത്തിക സ്രോതസും ചൈന ചാരബന്ധവും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് അഡ്വ. എസ്. സുരേഷ് ആവശ്യപ്പെട്ടു. 1942 ല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയത് ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്തുകൊണ്ടാണ്. സ്ത്രീധനമായി ലഭിച്ച ചൈനയെ ഇന്ത്യ ആക്രമിക്കുന്നെന്ന തരത്തിലാണ് കോടിയേരിയുടെ പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു.
ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പാപ്പനംകോട് സജി, ബിജു ബി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: