ന്യൂദല്‍ഹി: കൊല്‍ക്കത്തയില്‍ നാളെ കേന്ദ്ര കമ്മിറ്റി ആരംഭിക്കാനിരിക്കെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രേഖയെച്ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും രണ്ട് വ്യത്യസ്ത രേഖകള്‍ കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്യും.
കോണ്‍ഗ്രസ്സുമായി ധാരണയാകാമെന്ന നിലപാടില്‍ യെച്ചൂരി ഉറച്ചു നില്ക്കുമ്പോള് ഒരു തരത്തിലുള്ള സഹകരണവും പാടില്ലെന്നാണ് കാരാട്ടിന്റെ വാദം. രണ്ട് രേഖകളും സംയോജിപ്പിക്കാനുള്ള പോളിറ്റ് ബ്യൂറോയുടെ ശ്രമങ്ങളും വിജയിച്ചില്ല. യെച്ചൂരിയെ ലക്ഷ്യമിട്ട് കാരാട്ട് പക്ഷം നീക്കം ശക്തമാക്കി. ബംഗാള്‍ ഘടകത്തെ കൂട്ടുപിടിച്ച് പ്രതിരോധിക്കാനാണ് യെച്ചൂരിയുടെ ശ്രമം.
പ്രത്യയശാസ്ത്ര തര്‍ക്കമായാണ് അവതരിപ്പിക്കപ്പെടുന്നതെങ്കിലും ചേരി തിരിഞ്ഞുള്ള തമ്മിലടിയാണ് യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയില്‍ തുടരുന്നത്. ബംഗാള്‍, ത്രിപുര ഘടകങ്ങള്‍ യെച്ചൂരിക്കും കേരള ഘടകം കാരാട്ടിനും ഒപ്പമാണ്. മമതാ ബാനര്‍ജിയുടെ കടന്നാക്രമണത്തിലും ബിജെപിയുടെ മുന്നേറ്റത്തിലും ഒറ്റപ്പെട്ട ബംഗാള്‍ സിപിഎമ്മിന് കോണ്‍ഗ്രസ് സഹകരണമില്ലാതെ നിലനില്‍പ്പില്ല.
കോണ്‍ഗ്രസ്സുമായുള്ള ഏത് തരത്തിലുള്ള ബന്ധവും കേരളത്തില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകും. ഈ മൂന്ന് സംസ്ഥാനത്തിന് അപ്പുറത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പോലും സാധിക്കാത്ത പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രാധാന്യവുമില്ല.
കേരളത്തിലെ വിഭാഗീയതയില്‍ വി.എസ്. അച്യുതാനന്ദനൊപ്പം നിലയുറപ്പിച്ച യച്ചൂരിക്കെതിരെ പടയൊരുക്കത്തിനുള്ള അവസരമായും മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വിഷയത്തെ നോക്കിക്കാണുന്നുണ്ട്. കഴിഞ്ഞ കേന്ദ്ര കമ്മറ്റിയില്‍ യെച്ചൂരിയെ പിന്തുണച്ച് വി.എസ്. കത്തുനല്‍കിയിരുന്നു. യെച്ചൂരിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: