തിരുവനന്തപുരം: സ്പോര്‍ട്സ് ലോട്ടറി അഴിമതിക്കേസില്‍ നിന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസനെ രക്ഷപ്പെടുത്താന്‍ നീക്കം ആരംഭിച്ചു. തെളിവില്ലെന്ന കാരണം പറഞ്ഞ് കേസ് അവസാനിപ്പിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. ഇത് സംബന്ധിച്ച് വിജിലന്‍സിന് നിയമോപദേശം ലഭിച്ചു.
വി.എസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്തായിരുന്നു സ്പോര്‍ട്സ് ലോട്ടറി അഴിമതി. അന്നു സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന ദാസന്റെ നേതൃത്വത്തിലാണ് ലോട്ടറി പുറത്തിറക്കിയത്. ലോട്ടറി വില്‍പ്പനിയില്‍ 28.10 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് കണ്ടെത്തി. ലോട്ടറി വിറ്റതിന്റെ കണക്കിലും വരുമാനത്തിലും ഒരു കൃത്യതയും ഇല്ലായിരുന്നു. അഴിമതി നടന്നുവെന്ന് അന്ന് ആരോപണം ഉയര്‍ന്നെങ്കിലും കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ അഞ്ജു ബോബി ജോര്‍ജ്ജ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശേഷം സ്പോര്‍ട്സ് ലോട്ടറിയെ സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സ്പോര്ടസ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം അഞ്ജു ബോബി ജോര്‍ജ്ജ് രാജിവച്ചു. ലോട്ടറി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതിയും നല്കി. വിജിലന്‍സിന്റെ ത്വരിത പരിശോധനയില്‍ ക്രമക്കേടുണ്ടെന്നും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: