പാരിപ്പള്ളി ടൗണ്‍, എഴിപ്പുറം വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിടുന്ന കല്ലുവാതുക്കല്‍ പഞ്ചായത്തിലെ പാലാഴി എഴിപ്പുറം ഏലാപാതയാണ് അധികാരികളുടെ അവഗണന മൂലം നാട്ടുകാര്‍ക്ക് ശാപമായിരിക്കുന്നത്. പാരിപ്പള്ളിയില്‍ നിന്ന് അരകിലോമീറ്റര്‍ നീളമുള്ള കോണ്‍ക്രീറ്റ് പാത അവസാനമായി അറ്റകുറ്റപണി നടത്തിയത് രണ്ടുവര്‍ഷം മുമ്പാണ്. പാമ്പുറം കുടിവെള്ളപദ്ധതി വഴി കുടിവെള്ളമെത്തിക്കാനായി നാലുമാസം മുമ്പ് ജെസിബി ഉപയോഗിച്ച് പാത തലങ്ങുംവിലങ്ങും വെട്ടിപൊളിച്ചതോടെയാണ് നാട്ടുകാരുടെ ദുരിതം ആരംഭിച്ചത്. നൂറോളം വീടുകളാണ് പാതക്ക് ഇരുവശവുമായി ഉള്ളത്. പാത തകര്‍ന്നതോടെ ടൂവീലര്‍ ഉള്‍പ്പെടെയുള്ള വാഹനം പുറത്തിറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കൂടാതെ കാല്‍നടപോലും അസാധ്യമായി. കിടപ്പിലായ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍പോലും കഴിയാതെ കുഴയുകയാണ് തദ്ദേശവാസികള്‍.
വാഹനവുമായി വീടിന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയ്ക്ക് മാറ്റമുണ്ടാവണം. ടൗണ്‍ വാര്‍ഡ്, എഴിപ്പുറം വാര്‍ഡ് എന്നിവയുടെ സംയുക്ത ഫണ്ട് ഉപയോഗിച്ച് ഒരുവര്‍ഷം മുമ്പ് അറ്റകുറ്റപ്പണിക്ക് തുക വകയിരുത്തി ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. പിന്നീട് റീടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനി ടൗണ്‍ വാര്‍ഡ്, എഴിപ്പുറം വാര്‍ഡ്, ബ്ലോക്ക്പഞ്ചായത്ത് എന്നിവയുടെ സംയുക്തഫണ്ട് ചിലവഴിച്ച് പാതയപ്പാടെ കോണ്‍ക്രീറ്റ് ചെയ്യാനുള്ള തുക വരുന്ന വാര്‍ഷികപദ്ധതിയില്‍ വകയിരുത്താമെന്ന് ജനപ്രതിനിധികള്‍ തന്നെ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാര്‍ പോലും ഏറെ ബുദ്ധിമുട്ട് അനുഭവപെടുന്ന സ്ഥിതിയിലായ ഈ പാത ഉടന്‍ പുനര്‍നിര്‍മ്മിക്കാന്‍ പഞ്ചായത്ത് അധികാരികള്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: