ആലപ്പുഴ: ജില്ലയില്‍ മുദ്രപ്പത്രക്ഷാമം രൂക്ഷമായതിന് പിന്നില്‍ ആസൂത്രിത നീക്കമെന്ന് ആരോപണം ഉയരുന്നു. 50 രൂപയുടെയും 100 രൂപയുടെയും മുദ്രപ്പത്രങ്ങളാണു കിട്ടാനില്ലാത്തത്. പലരും 100 രൂപയുടെ പത്രം കിട്ടാത്തതിനാല്‍ നഷ്ടം സഹിച്ച് 500 രൂപയുടെ പത്രം ഉപയോഗിക്കുകയാണ്. കരാറുകള്‍ക്ക് 100 രൂപയുടെ മുദ്രപ്പത്രമാണ് ആവശ്യമായുള്ളത്. ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍, ആധാരത്തിന്റെ പകര്‍പ്പ് തുടങ്ങിയവയ്ക്ക് 50 രൂപയുടെ മുദപ്പത്രം വേണം.
ഇവ രണ്ടും കിട്ടാതായതോടെ കൂടുതല്‍ വിലയുള്ള പത്രങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്. കച്ചവടക്കാര്‍ക്ക് ഇതിലൂടെ അധിക കമ്മിഷന് ലഭിക്കുകയും ചെയ്യും. പുഞ്ചക്കൃഷി ആരംഭിച്ചതോടെ മുദ്രപ്പത്രങ്ങള്‍ക്കു വന്‍ ഡിമാന്‍ഡാണ്. സപ്ലൈകോയുടെ നെല്ല് സംഭരണത്തിനു കര്‍ഷകരുടെ രജിസ്ട്രേഷന് പുരോഗമിക്കുകയാണ്. വിതകഴിഞ്ഞ് 60 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. പാട്ടക്കര്‍ഷകര്‍ക്കു രജിസ്ട്രേഷനു മുദ്രപ്പത്രം ആവശ്യമാണ്.
കഴിഞ്ഞ സീസണ് വരെ 100 രൂപ മൂല്യമുള്ള പത്രമായിരുന്നു ആവശ്യം. ഇത്തവണ 200 രൂപയുടെ പത്രമാക്കി. 200 രൂപയുടെ പത്രം കിട്ടാനില്ല. അതിനാല്‍ 100 രൂപയുടെ രണ്ടുപത്രം വേണം. ഇതു കിട്ടാതായതോടെ ആവശ്യക്കാര്‍ നെട്ടോട്ടത്തിലാണ്. കാര്‍ഷിക-കരാര്‍ മേഖലയില്‍ കരാറുകള്‍ പുതുക്കേണ്ട സമയമായതിനാല്‍ ജനം 100, 50 മുദ്രപ്പത്രം ലഭിക്കാതെ വലയുകയാണ്. സാധാരണഗതിയില്‍ സാമ്പത്തിക വര്‍ഷാവസാനം നേരിയ ക്ഷമം ഉണ്ടാകുമെങ്കിലും ജനുവരി മാസത്തിലെ കുറഞ്ഞ തുകയ്ക്കുള്ള മുദ്രപത്രങ്ങള്‍ കിട്ടാതായതില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്.
സ്കൂള്‍ അഡ്മിഷനുകള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റുകള്‍ക്കായും ഭവനപദ്ധതി ആനുകൂല്യങ്ങള്‍ക്കായും കുടുംബശ്രീക്കു വായ്പ ലഭ്യമാകാനും ആധാരത്തിന്റെ പകര്‍പ്പ്, ഗ്യാസ് കണക്ഷന് എന്നിവ ലഭിക്കാനും കുറഞ്ഞ തുകയ്ക്കുള്ള മുദ്രപത്രം ആവശ്യമാണെന്നിരിക്കെ 500 രൂപയുടെ മുദ്രപ്പത്രം വാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: