കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ഏര്‍പ്പെടുത്തിയ പഞ്ചിങ് സംവിധാനം ഇടതുപക്ഷ അനുകൂല അധ്യാപകര്‍ അട്ടിമറിച്ചു. പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ട് മാസങ്ങളായെങ്കിലും ശക്തമായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചത് ജനുവരി ഒന്ന് മുതലായിരുന്നു. അനധ്യാപക ജീവനക്കാര്‍ പഞ്ചിങ് സംവിധാനത്തിന് അനുകൂലമായി നില്‍ക്കുകയും പാലിക്കുകയും ചെയ്തെങ്കിലും ഒരുവിഭാഗം അധ്യാപകര്‍ ഇപ്പോഴും പുറംതിരിഞ്ഞ് നില്‍ക്കുകയാണ് ചെയ്യുന്നത്.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ മൂന്ന് ഇടത്പക്ഷ അധ്യാപകരാണ് പഞ്ചിങ് സംവിധാനത്തെ ശക്തമായി എതിര്ക്കുന്നതത്രെ. ഇവര്‍ക്കൊപ്പം ഇടത് യൂണിയനിലെ അധ്യാപകരും അണിനിരന്നതോടെ പഞ്ചിങ് സംവിധാനം പരാജയപ്പെടുകയായിരുന്നു. പല അധ്യാപകരും ആഴ്ചയിലൊരിക്കലും മാസത്തില്‍ ചില ദിവസങ്ങളിലും മാത്രം വന്ന് ഒപ്പിട്ട് ശമ്പളം വാങ്ങുന്നവരാണെന്ന് ആക്ഷേപമുണ്ട്. ഇവരുടെ നടപടികളില്‍ അധ്യാപകര്‍ക്കിടയില്‍ തന്നെ അമര്‍ഷമുണ്ട്. കൃത്യമായി പഞ്ചിങ് നടത്തി ക്ലാസ്സുകള്‍ നല്ലരീതിയില്‍ നടത്തുന്ന നിരവധി അധ്യാപകര്‍ സര്‍വകലാശാലയിലുണ്ട്. ഇവര്‍ക്ക് ഇടത് അധ്യാപകരുടെ നടപടികളില്‍ ശക്തമായ പ്രതിഷേധവുമുണ്ട്.
സര്‍വകലാശാലയുടെ രജതജൂബിലി ഉദ്ഘാടനവേളയില്‍ അധ്യാപകരുടെ നടപടി മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ഇടത് അധ്യാപക യൂണിയന്റെ ചുമതല നേരത്തെ വഹിച്ചിരുന്നയാളാണ് ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട്. എന്നാല്‍ സര്‍ക്കാരിന്റെ പഞ്ചിങ് നയം ശക്തമായി നടപ്പാക്കുവാന്‍ സാധിക്കാതെ യൂണിയന് കീഴടങ്ങുന്ന അവസ്ഥയിലാണ് ഇദ്ദേഹവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: