തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തെന്നു തെളിഞ്ഞിട്ടും പിഴയടക്കില്ലെന്ന് പരസ്യമായി വെല്ലുവിളിക്കുന്ന സിപിഎമ്മിന്റെ കൊടുവള്ളിയിലെ കൗണ്‍സിലര്‍ കൂടിയായ കാരാട്ട് ഫൈസലിനെതിരെ നിയമ നടപടിയെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി. മുരളീധരന്.
കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കടത്ത് മാഫിയയുമായി സിപിഎമ്മിനുള്ള ബന്ധം നേരത്തെതന്നെ ചര്‍ച്ചയായതാണ്. കാരാട്ട് ഫൈസല്‍ പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര കാറിലാണ് ജനജാഗ്രതാ യാത്രക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് യാത്ര ചെയ്തത്.
കോടിയേരി യാത്രചെയ്ത മിനി കൂപ്പര്‍ കാര്‍ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയയ്ക്കുകയും പിഴയൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പിഴയൊടുക്കില്ലെന്ന വെല്ലുവിളി നടത്തുകയാണ് കാരാട്ട് ഫൈസല്‍ ചെയ്യുന്നത്. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് കാരാട്ട് ഫൈസലിനോട് മൃദുസമീപനം എന്നത് ശ്രദ്ധേയമാണ്.
സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിന് കള്ളപ്പണക്കാരുമായും മാഫിയകളുമായുള്ള ബന്ധത്തിന്റെ തെളിവാണിത്. ഭരണസ്വാധീനത്തിനു വഴങ്ങാതെ ഫൈസലിനെതിരെ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: