മുംബൈ: ബിജെപിയെ ഒറ്റപ്പെടുത്തി എന്‍സിപിയും മറ്റുകക്ഷികളുമായി 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാക്കുവാനുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ഗോണ്ടിയ ജില്ലാ പരിഷത്ത് പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസും ബിജെപിയും പരസ്പരം പിന്തുണച്ചു. എന്‍സിപിക്ക് 20, ബിജെപിക്ക് 17, കോണ്‍ഗ്രസിന് 16 എന്നിങ്ങനെയാണ് കക്ഷിനില.
പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ സീമ മാധവിയെ ബിജെപി പിന്തുണച്ചു. വൈസ് പ്രസിഡന്റായി ബിജെപിയിലെ ഹമീദ് അക്ബര്‍ അലി കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ചു. കോണ്‍ഗ്രസ് നേതാവ് ഗോപാല്‍ അഗര്‍വാളാണ് സഖ്യത്തിന് നേതൃത്വം നല്‍കിയത്. ഇത് രണ്ടാം തവണയാണ് ബിജെപി പിന്തുണയോടെ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്.
ഗോണ്ടിയ ജില്ലയിലെ കോണ്‍ഗ്രസും എന്‍സിപിയും തമ്മിലുള്ള വിദ്വേഷം ശരിക്കുമറിയാമെന്നും അഗര്‍വാളും എന്‍സിപി നേതാവ് പ്രഫൂല്‍ പട്ടേലും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലവത്തായില്ലായെന്നും സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് ചവാന് പറഞ്ഞു. കോണ്‍ഗ്രസ്-ബിജെപി ബന്ധത്തില്‍ എന്‍സിപി നേതാവ് സുനില്‍ താക്കറെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരത്തിലുള്ള സഖ്യത്തെ അംഗീകരിക്കില്ലെന്നും പ്രാദേശികതലത്തിലുള്ള നീക്കുപോക്കുകള്‍ മാത്രമാണിതെന്നും കോണ്‍ഗ്രസ് വക്താവ് സച്ചിന് സാവന്ത് പറഞ്ഞു. ഇത് സംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാവന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: