ന്യൂദല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 18ന് ത്രിപുരയിലും 27ന് മറ്റു രണ്ടു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കും. മാര്‍ച്ച് മൂന്നിനാണ് മൂന്നിടത്തും വോട്ടെണ്ണല്‍.
തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ മൂന്നു സംസ്ഥാനത്തും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ. ജോതി അറിയിച്ചു. എല്ലാ ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനും വിവിപാറ്റ് യന്ത്രവും ഉണ്ടാകുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
മാര്‍ച്ച് മൂന്നിനാണ് ത്രിപുര നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. മാര്‍ച്ച് 13ന് മേഘാലയയിലും 14ന് നാഗാലാന്‍ഡിലും നിയമസഭകളുടെ കാലാവധി പൂര്‍ത്തിയാകും. അറുപത് വീതം മണ്ഡലങ്ങളാണ് മൂന്നു സംസ്ഥാനങ്ങളിലുമുള്ളത്. 1993 മുതല്‍ ഇടതു ഭരണത്തിലുള്ള ത്രിപുരയില്‍ ഇത്തവണ ഇടതുപക്ഷത്തിന് നിര്‍ണ്ണായകമാകും. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായി മാറിയ ബിജെപിയുടെ സംസ്ഥാനത്തെ പ്രചാരണ പരിപാടികളിലെ വന്‍ ജനപങ്കാളിത്തം നാലാംവട്ടം അധികാരത്തില്‍ തുടരുന്ന മണിക് സര്‍ക്കാരിന് വലിയ ഭീഷണിയാണ്.
കോണ്‍ഗ്രസ് നേതാവ് മുകുള്‍ സാങ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് എട്ടുവര്‍ഷമായി മേഘാലയയുടെ ഭരണം നിയന്ത്രിക്കുന്നത്. എന്നാല്‍ ഇത്തവണ മുന്‍ സ്പീക്കര്‍ പി.എ. സാങ്മയുടെ മണിപ്പൂര്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന ബിജെപി വലിയ വെല്ലുവിളിയാണ് മുകുള്‍ സാങ്മയ്ക്ക് നല്‍കുന്നത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പ്രൊഫ. റിച്ചാര്‍ഡ് ഹേ എന്നീ മലയാളികളെയാണ് 83 ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ള മേഘാലയ പിടിക്കാന്‍ ബിജെപി നിയോഗിച്ചിരിക്കുന്നത്.
ബിജെപി-നാഗാ പീപ്പിള്‍സ് ഫ്രണ്ട് നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരാണ് നാഗാലാന്‍ഡിലുള്ളത്. നാഗാ നേതാവ് കൂടിയായ ടി.ആര്. സെലിങ് ആണ് മുഖ്യമന്ത്രി. ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് പറയുന്നു.
ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് വിജയങ്ങളുടെ പിന്നാലെ വരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം നടക്കുന്ന കര്‍ണ്ണാടക, രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറാം തെരഞ്ഞെടുപ്പുകളിലും വിജയം ലക്ഷ്യമിടുന്ന ബിജെപി ത്രിപുരയും മേഘാലയയും പിടിച്ചെടുക്കാനും നാഗാലാന്‍ഡ് നിലനിര്‍ത്താനുമുള്ള പരിശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: