തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ആശങ്കാജനകമായ കാര്യങ്ങളാണ് പുറത്തു വരുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ് കുമാര്‍. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന് തെളിയിച്ചാല്‍ നയം തിരുത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം ബിജെപി ഉണ്ടാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭരണത്തിന്റെ ഭാഗമായവര്‍ പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുമ്പോഴും സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. അതിനാല്‍ സത്യം പുറത്തുവരണം. സംസ്ഥാനത്തിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മൂലം കേന്ദ്ര പദ്ധതികള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ്. നഗര വികസനത്തിനുവേണ്ടിയുള്ള അമൃത പദ്ധതിയുടെ ആദ്യഘട്ടമായി 215 കോടി കേന്ദ്രം അനുവദിച്ചെങ്കിലും ആറുകോടി മാത്രമാണ് ചെലവിട്ടത്.
കേന്ദ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേരളം കാണിക്കുന്ന ഗുരുതരമായ അനാസ്ഥയുടെ ഉദാഹരണമാണ് പ്രധാനമന്ത്രി ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതി. ആദ്യ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതോടെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനം ഇടംപിടിക്കാനുള്ള സാധ്യത കുറഞ്ഞു. അതിനാല്‍ ധനവകുപ്പ് ധനകാര്യവകുപ്പ് സിപിഎം ഒഴിയണം. അടുത്ത ബജറ്റ് തോമസ് ഐസക്കിന്റെ അവസാന ബജറ്റായിരിക്കണം.
കേരളത്തില്‍ സിപിഎം ധനകാര്യ മന്ത്രിമാര്‍ വന്‍ പരാജയമായിരുന്നു. ധനകാര്യ വിദഗ്ധനൊന്നുമല്ലങ്കിലും മര്യാദക്ക് കണക്ക് കൂട്ടാനറിയുന്ന ആള് മന്ത്രി ആയാല്‍ മതി. നോട്ട നിരോധനം വന്നപ്പോള്‍ സഹകരണമേഖല തകര്‍ന്നു എന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രചരണം. മറിച്ചായിരുന്നു അനുഭവം. സഹകരണ മേഖല ശക്തമാണെന്നും നി്ക്ഷേപം കൂടിയെന്നും സഹകരണമന്ത്രി പത്രസമ്മേളനം നടത്തി പറയുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കാരണം കേന്ദ്രത്തിന്റെ ചരക്കു സേവന നികുതിയാണെന്നും പ്രചരിപ്പിച്ചു. കോടികള്‍ ട്രഷറിയില്‍ കെട്ടികിടക്കുമ്പോഴായിരുന്നു ഇത്.
സാമ്പത്തിത്തിക പ്രതിസന്ധി തരണം ചെയ്യാനറിയാതെ നട്ടം തിരിയുമ്പോഴും ധൂര്‍ത്തിന് കുറവില്ല. വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും നിയമനം നല്കുന്നു. ഉപദേശകര്‍ക്കായി ലക്ഷങ്ങള്‍ ചെലവിടുന്നു. അഞ്ച് കോടി രൂപ മുടക്കി ലോക കേരള സഭ സംഘടിപ്പിച്ചിട്ട് കേരളത്തിനെന്തു കിട്ടി എന്ന് വിശദീകരിക്കണമെന്നും എം.എസ് കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: