ന്യൂദല്‍ഹി: വന്‍ ഭൂരിപക്ഷത്തോടെ ദല്‍ഹിയില്‍ അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിക്കും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും കനത്തയടിയായി 20 എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി. കമ്മീഷന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചാല്‍ 20 പേരും പുറത്ത്.
സര്‍ക്കാര്‍ വീഴില്ലെങ്കിലും 70 അംഗ സഭയില്‍ 67 ആപ്പ് എംഎഎഎമാരുള്ളത് 47 ആയികുറയും. കേവല ഭൂരിപക്ഷത്തിന് 36 അംഗങ്ങള്‍ മതി, പക്ഷെ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ആപ്പിന് വലിയ വെല്ലുവിളിയാകും.
70ല്‍ 67 സീറ്റുകളും തൂത്തുവാരിയ അവസ്ഥയൊന്നുമല്ല ഇന്ന്. പാര്‍ട്ടിക്കും സര്‍ക്കാരിനുമുള്ള ജനപിന്തുണ വളരെയേറെ കുറഞ്ഞിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വമ്പന്‍ വിജയമാണ് നേടിയത്. ഇത് ബിജെപി അവിടെയും സ്വാധീനം തിരിച്ചുപിടിച്ചെന്ന സൂചനയാണ് നല്‍കുന്നത്.
ഉപതെരഞ്ഞെടുപ്പില്‍ 20ല്‍ 20 സീറ്റെന്നല്ല പകുതി സീറ്റു പോലും പിടിക്കുക ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അതീവ ദുഷ്കരമാണ്. ശരിക്കും കേജ്രി സര്‍ക്കാരിന്റെ പ്രകടനം വിലയിരുത്തുന്ന ഇടക്കാല തെരഞ്ഞെടുപ്പാകും നടക്കുക. രാജസ്ഥാനും മധ്യപ്രദേശും അടക്കം പലയിടങ്ങളും തങ്ങള്‍ കീഴടക്കുമെന്ന് കേജ്രിവാള് വീമ്പിളക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ 20 സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ആപ്പിന് വലിയ ആപ്പു തന്നെയാകും.
മാര്‍ച്ചിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു മുന്നില്‍ തോറ്റടിഞ്ഞത് വൈകാരികമായും ക്ഷതമുണ്ടാക്കി, മൂന്നു കോര്‍പ്പറേഷനുകളും നിലനിര്‍ത്തിയ ബിജെപി മൊത്തം 182 വാര്‍ഡുകള്‍ പിടിച്ചെടുക്കുകയും ചെയ്തു, ഈ തെരഞ്ഞെടുപ്പില്‍ ആപ്പിന്റെ വോട്ട് വിഹിതം ഗണ്യമായി കുറയുകയും ചെയ്തു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിന്റെ പകുതിയിലേറെ വോട്ടേ ലഭിച്ചുള്ളൂ.
തെര. കമ്മീഷനെതിരെ ആപ്പ്
ന്യൂദല്‍ഹി: ആപ്പിന്റെ 20 അംഗങ്ങളെ അയോഗ്യരാക്കിയതിന്റെ പേരില്‍ ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ. തീരുമാനത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ട്. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ആപ്പിനും എംഎല്‍എമാര്‍ക്കും അവസരം ലഭിച്ചില്ല. പാര്‍ട്ടി ആരോപിച്ചു. താന്‍ വിരമിക്കും മുന്‍പ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എകെ ജ്യോതി പ്രധാനമ്രന്തിയോടുള്ള കടപ്പാട് വീട്ടുകയാണ്. ആപ്പ് നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് പ്രധാനമന്ത്രിയുടെ തപാല്‍പെട്ടിയായി മാറിയെന്നാണ് ആപ്പ് നേതാവ് ആശുതോഷിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: