കോട്ടയം: മുന്‍മന്ത്രി തോമസ് ചാണ്ടി സ്വന്തം റിസോര്‍ട്ടിലേക്ക് വയല്‍ നികത്തി റോഡ് നിര്‍മ്മിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് എഫ്ഐആര്‍. സീറോ ജെട്ടി റോഡിന് പ്രത്യേക തുക അനുവദിക്കാന്‍ തോമസ്ചാണ്ടി ശുപാര്‍ശ ചെയ്തു. ഇതിന് 2010-12 കാലഘട്ടത്തിലെ കളക്ടര്‍മാര്‍ ചാണ്ടിക്ക് സഹായം നല്കി.
വ്യാഴാഴ്ച വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ ഗുരുതര കണ്ടെത്തലാണുള്ളത്. രണ്ട് മുന്‍ ജില്ലാ കളക്ടര്‍മാര്‍ക്കെതിരെയും മുന്‍ എഡിഎം അടക്കമുള്ള പന്ത്രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും എഫ്ഐആറില്‍ പരാമര്‍ശമുണ്ട്. അനുമതിയില്ലാതെ നിലം നികത്തുക വഴി തണ്ണീര്‍ത്തട നിയമം ലംഘിച്ചു. ഈ പ്രദേശത്ത് ഭൂമിയില്ലാത്ത റിസോര്‍ട്ട് ജീവനക്കാരനെ ഗുണഭോക്താവാക്കി എന്ന ആരോപണവുമുണ്ട്. ചാണ്ടി ഒന്നാം പ്രതിയായ കേസില്‍ 2010-2012 കാലഘട്ടത്തിലെ കളക്ടര്‍മാര്‍ രണ്ടാം പ്രതികളാണ്.
ഇവരെക്കൂടാതെ ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ഡയറക്ടര്‍മാരായ ചാണ്ടിയുടെ മകന് ടോബി, ഭാര്യ മേരിചാണ്ടി, മകള്‍ ബെറ്റി എന്നിവര്‍ 17, 18, 19 പ്രതികളാണ്. ഗൂഢാലോചന, പൊതുസേവകരെന്ന നിലയിലുള്ള വിശ്വസവഞ്ചന, പൊതുഖജനാവിന് നഷ്ടംവരുത്തല്‍ എന്നീ കുറ്റങ്ങളാണ് എഫഐആറിലുള്ളത്. മുന്‍ എഡിഎം കെ.പി. തമ്പി അഞ്ചാം പ്രതിയും മുന്‍ ബിഡിഒ എം. ഖാലിദ് ആറാം പ്രതിയുമാണ്. മൂന്ന് മാസത്തെ സമയമാണ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്കാന് വിജിലന്‍സ് കോടതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 19ന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: