കൂത്തുപറമ്പ്: കണ്ണൂര്‍ കണ്ണവത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ആര്‍എസ്എസ് കണ്ണവം 17-ാം മൈല്‍ ശാഖാ ശിക്ഷകായ ആലപ്പറമ്പത്ത ് തപസ്യ നിവാസില്‍ കെ.വി.ശ്യാം പ്രസാദ് (24)നെയാണ് ഇന്നലെ വൈകുന്നേരം കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്.
കാക്കയങ്ങാട് ഐടിഐ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായ ശ്യാം പ്രസാദ് ക്ലാസ്സ് കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേ കൊമ്മേരിയില്‍ വെച്ച് കാറിലെത്തിയ അക്രമി സംഘം ബൈക്കിലിടിച്ച് വീഴ്ത്തി. ബൈക്കില്‍ നിന്ന് വീണ ശ്യാം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്ന്നെത്തിയ അക്രമികള്‍ വീട്ടുവരാന്തയില്‍വെച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഇരുകൈകള്‍ക്കും മുഖത്തും കഴുത്തിനുമാണ് വെട്ടേറ്റത്. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കൂത്തുപറമ്പ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കാക്കയങ്ങാട് ഐടിഐ യൂണിറ്റ് എബിവിപി അംഗം കൂടിയാണ്.
കെ.രവീന്ദ്രന്-ഷൈമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജോഷി, ഷാരോണ്‍. മൃതദേഹം രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം പരിയാരത്ത് നിന്ന് വിലാപയാത്രയായി ജന്മനാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്ക്കരിക്കും. മേഖലയില്‍ സിപിഎം-എസ്ഡിപിഐ സംഘടനകള്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി അക്രമങ്ങള്‍ നടത്തി വരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകം എന്നാണ് സൂചന.
കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍
കണ്ണൂര്‍: ആര്‍എസ്എസ് കണ്ണവം 17-ാം മൈല്‍ ശാഖാ ശിക്ഷകായ ആലപറമ്പത്ത് തപസ്യ നിവാസില്‍ കെ.വി.ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ജില്ലയിലും മാഹി മേഖലയിലും ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളേയും അവശ്യ സര്‍വ്വീസുകളേയും ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: