കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു. ഈ കേസ് അന്വേഷിക്കേണ്ടതില്ലെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് നല്‍കുക മാത്രമാണുണ്ടായത്. ദിലീപിന്റെ ആശങ്ക ന്യായമാണെന്നും ഇനി മുതല്‍ കുറ്റപത്രവും തെളിവുകളും ചോരാതിരിക്കാന്‍ അതീവ ജാഗ്രത വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും അത് അന്വേഷിക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. കുറ്റപത്രത്തിലെ കാര്യങ്ങള്‍ പുറത്തായതില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബൈജു പൗലോസിനെ കോടതി ശാസിച്ചു. കേസിനെ ബാധിക്കുമെന്നതിനാല്‍ മാധ്യമങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ ചര്ച്ചചെയ്യാതിരിക്കുന്നതാകും നല്ലതെന്നും കോടതി നിരീക്ഷിച്ചു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. ദിലീപിന്റെ അഭിഭാഷകന് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. നടിയെ ആക്രമിച്ച പ്രധാന പ്രതി പള്‍സര്‍ സുനി സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പാണ് അന്വേഷണസംഘം കോടതിയില്‍ നല്‍കിയത്. ഇതിന്റെ ഒറിജിനല്‍ കണ്ടെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: