കൊച്ചി : ജോയ്സ് ജോര്‍ജ് എംപിക്കെതിരായ കൊട്ടാക്കമ്പൂര്‍ ഭൂമിക്കേസിലെ സാക്ഷിയുടെ രഹസ്യമൊഴിയെടുക്കാന്‍ തൊടുപുഴ സിജെഎം കോടതി അനുമതി നല്‍കിയതിനെതിരെ ഉടുമ്പഞ്ചോല സ്വദേശി മുകേഷ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
കൊട്ടക്കമ്പൂര്‍ കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടുള്ള മുകേഷിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി സാക്ഷിയായ ലക്ഷ്മിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ആരും തങ്ങളുടെ ഭൂമി തട്ടിയെടുക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഭൂവുടമ (പട്ടികജാതി വിഭാഗത്തിലുള്‍പ്പെട്ട) ലക്ഷ്മി മൊഴി നല്‍കിയത്. തുടര്‍ന്ന് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം സിജെഎം കോടതിയില്‍ അനുമതി തേടി. ഇതനുവദിച്ച കോടതി ദേവികുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയോട് രഹസ്യമൊഴി രേഖപ്പെടുത്താനും നിര്‍ദേശിച്ചു.
ജോയ്സ് ജോര്‍ജ് എംപി ഉള്‍പ്പെട്ട കേസില്‍ ഭീഷണിയെത്തുടര്‍ന്നാണ് ലക്ഷ്മി ആരും ഭൂമി തട്ടിയെടുത്തില്ലെന്ന് മൊഴി നല്‍കിയതെന്നും ഇതു രഹസ്യമൊഴി എന്ന നിലയില്‍ രേഖപ്പെടുത്താന്‍ അന്വേഷണ സംഘം നടത്തുന്ന നീക്കം പ്രോസിക്യൂഷനു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് മുകേഷ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: