കാസര്‍കോട്: വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍. പെരിയ ആയമ്പാറക്കടുത്ത് ചെക്കിപ്പള്ളത്ത് പള്ളിക്കര പാക്കം സ്വദേശിനി സുബൈദ (60) യാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. കൈയ്യും കാലും കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പാക്കം സ്വദേശിനിയായ തമ്പായി 28 വര്‍ഷം മുമ്പ് മതം മാറി സുബൈദ എന്ന പേര് സ്വീകരിച്ച് തനിച്ചായിരുന്നു താമസം. രണ്ടു ദിവസമായി ഇവരെ കാണാനില്ലായിരുന്നു.
ഫോണില്‍ ബന്ധപ്പെട്ടിട്ടും യാതൊരു വിവരവും ഇല്ലാത്തതിനാല്‍ ഇന്നലെ ബന്ധുക്കള്‍ സുബൈദയുടെ ചെക്കിപ്പള്ളത്തെ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. പരിസരവാസികളോട് അന്വേഷിച്ചപ്പോള്‍ രണ്ടു ദിവസമായി കാണാനില്ലെന്ന് അറിയിച്ചു. പോലീസ് സഹായത്തോടെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. വസ്ത്രങ്ങള്‍ കൊണ്ട് കാലുകളും കൈകളും കെട്ടിയിട്ട് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. മൃതദേഹത്തിനരികില്‍ രക്തം കട്ടപിടിച്ച് കിടപ്പുണ്ട്. മോഷണശ്രമത്തിനിടയില്‍ കൊലനടത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സുബൈദ ജോലിക്ക് നിന്ന പള്ളിക്കരയിലെ ഒരു വീട്ടുകാരുമായി നല്ല ബന്ധത്തിലാണ്. രണ്ടാഴ്ച മുമ്പ് ഇവര്‍ സുബൈദക്ക് ആറുപവന്‍ സ്വര്‍ണ്ണവളകള്‍ നല്‍കിയിരുന്നു. ഇതിനുപുറമെ സുബൈദക്ക് വേറെയും സ്വര്‍ണ്ണാഭരണങ്ങളും സമ്പാദ്യവുമുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.
കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവ്, ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരന്‍, ബേക്കല്‍ സിഐ വിശ്വംഭരന്, എസ്ഐ വിപിന്‍ എന്നിവരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: