എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വച്ഛ് എരുമേലി പദ്ധതി ചരിത്രം സൃഷ്ടിച്ചു. 2000 പേര് പങ്കെടുത്ത പരിപാടിയില്‍ 18 ഗ്രൂപ്പുകളായി തിരിഞ്ഞ് എരുമേലിയുടെ വിവിധ ഭാഗങ്ങള്‍ ശുചീകരിച്ചു. ക്ഷേത്ര മൈതാനം, കുളിക്കടവ്, ഷെല്‍ട്ടറുകള്‍, ക്ഷേത്രത്തിന്റെ തിരുമുറ്റം, നടപ്പന്തല്‍ അടക്കമുള്ള പ്രദേശങ്ങള്‍ പ്രവര്‍ത്തകര്‍ വൃത്തിയാക്കി. നാലാം വര്‍ഷമാണ് സേവസമാജം സ്വച്ഛ് എരുമേലി എന്ന പേരില്‍ സമ്പൂര്‍ണ്ണ ശുചീകരണം നടത്തുന്നത്.
സേവാ സമാജത്തിന്റെ പ്രവര്‍ത്തനം എല്ലാ അര്‍ത്ഥത്തിലും മാതൃകാപരമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത പി.സി. ജോര്‍ജ് എംഎല്‍എ പറഞ്ഞു. 200 ലധികം സേവാ കേന്ദ്രങ്ങളിലായി അന്നദാനം, കുടിവെള്ളം, വിരിവെക്കാനും പ്രാഥമിക ആവശ്യത്തിനുമുള്ള സൗകര്യം, മെഡിക്കല്‍ സൗകര്യം തുടങ്ങി ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ സമാജം ഒരുക്കിയിരുന്നു. ഇതിനായി നിരന്തരം പ്രവര്‍ത്തിക്കുന്ന സേവ സമാജത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു
ചടങ്ങില്‍ കോട്ടയം ജില്ലാകളക്ടര്‍ ഡോ. ബി.എസ്. തിരുമേനി ഭദ്രദീപം തെളിയിച്ചു. ദേവസ്വം അസി. കമ്മീഷണര്‍ മുരാരി ബാബു, പുണ്യം പൂങ്കാവനം ദേശീയ ചെയര്മാന് എസ്. ശിവരാമന്, ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് എന്‍. രാജന്, അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി വി.കെ. വിശ്വനാഥന്, സംസ്ഥാന സെക്രട്ടറി എസ.് മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: