കണ്ണൂര്‍: ചിറ്റാരിപ്പറമ്പ് കണ്ണവത്ത് ആര്‍എസ്എസ് പ്രവര്ത്തകന് ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകം. ഏറെ കാലത്തെ തുടര്‍ അക്രമങ്ങള്‍ക്ക് ശേഷം ഏതാനും ദിവസങ്ങളായി ജില്ല സാവധാനത്തില്‍ സമാധാനത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് യാതൊരു പ്രകോപനവുമില്ലാതെ കണ്ണവം 17-ാം മൈലില്‍ ശാഖാ ശിക്ഷകായ ആലപ്പറമ്പത് തപസ്യ നിവാസില്‍ കെ.വി.ശ്യാം പ്രസാദിനെ ഇന്നലെ വൈകുന്നേരം വെട്ടിക്കൊന്നത്.
നെടുംപൊയില്‍,കണ്ണവം,ചിറ്റാരിപറമ്പ് മേഖലയില്‍ കരുതിക്കൂട്ടി പ്രശ്നങ്ങളുണ്ടാക്കാന്‍ കഴിഞ്ഞ ഏതാനും നാളുകളായി സിപിഎമ്മും എസ്ഡിപിഐയടക്കമുളള ചില തീവ്രവാദ സംഘടനകളും ശ്രമിച്ചു വരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ അക്രമവും. ദേശീയ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളേയും പ്രവര്‍ത്തകരേയും തിരഞ്ഞുപിടിച്ച് അക്രമിക്കുക, സംഘപ്രസ്ഥാനങ്ങളുടെ കീഴിലുളള സ്ഥാപനങ്ങള്‍,ഓഫീസുകള്‍, കൊടിമരങ്ങള്‍,സ്തൂപങ്ങള്‍,പോസ്റ്ററുകള്‍ എന്നിവ ഇരുട്ടിന്റെ മറവില്‍ തുടര്‍ച്ചയായി നശിപ്പിക്കുക തുടങ്ങിയ നടപടികളുമായി കഴിഞ്ഞ കുറേ നാളുകളായി എസ്ഡിപിഐ-സിപിഎം സംഘടനകള്‍ മേഖലയില്‍ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുകയാണ്. സാമൂഹ്യ വിരുദ്ധമായ ഇവരുടെ പ്രവര്‍ത്തനങ്ങളെ ജനാധിപത്യപരമായി ശക്തമായ രീതിയില്‍ സംഘപ്രസ്ഥാനങ്ങള്‍ പ്രതിരോധിച്ച് വരികയായിരുന്നു. കൂടാതെ സിപിഎം അടക്കമുളള നിരവധി സംഘടനകളില്‍പ്പെട്ട യുവാക്കള്‍ ദിനംപ്രതി ഈ മേഖലയില്‍ നിന്നും സംഘപ്രസ്ഥാനങ്ങളിലേക്കൊഴുകിക്കൊണ്ടിരിക്കുകയാണ്. ഇതിന് തടയിടാനും സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനും ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇന്നലെ കണ്ണവത്ത് നടന്നിട്ടുളളതെന്ന് വ്യക്തമാണ്.
കക്ഷി രാഷ്ട്രീയത്തിനതീതനായി നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായ ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ നാടൊന്നാകെ വിറങ്ങലിച്ചു നില്‍ക്കുകയാണ്. നാട്ടിലെ എല്ലാ പരിപാടികളിലും സജീവമായിരുന്ന സൗമ്യ സ്വഭാവക്കാരനായ ശ്യാമിന്റെ മരണം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സംഘപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഉള്‍ക്കൊള്ളാവുന്നതിനപ്പുറമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: