കണ്ണൂര്‍: ജില്ലയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താനായി നടക്കുന്ന സമാധാന യോഗങ്ങള്‍ വഴിപാടാകുന്നു. ചിറ്റാരിപ്പറമ്പ് കണ്ണവത്ത് ആര്‍എസ്എസ് പ്രവര്ത്തകന് ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഭരണകക്ഷിയായ സിപിഎമ്മും എസ്ഡിപിഐ,പോപ്പുലര്‍ഫ്രണ്ട് ഉള്‍പ്പെടെയുളള സംഘടനകളും ജില്ലയില്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് ജില്ലയില്‍ സംഘപ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ഇത്തരക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന തുടര്‍ അക്രമങ്ങളും കൊലപാതകങ്ങളും കാണിക്കുന്നു. ഇന്നലത്തെ കൊലപാതകത്തോടെ സിപിഎം സംസ്ഥാനത്ത് ഭരണത്തിലെത്തിയ ശേഷം ജില്ലയില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് 6ാമത്തെ പ്രവര്‍ത്തകനെയാണ്. തില്ലങ്കേരിയില്‍ ബിനീഷ്, പിണറായിയില്‍ രമിത്,അണ്ടല്ലൂര്‍ സന്തോഷ് ,പയ്യന്നൂരിലെ കെ.സി.രാമചന്ദ്രന്, രാമന്തളിയിലെ ബിജു എന്നിവരേയാണ് സംഘപ്രസ്ഥാനങ്ങള്‍ക്ക് സിപിഎം അക്രമത്തില്‍ നഷ്ടപ്പെട്ടത്.
കൂടാതെ നിരവധി പ്രവര്‍ത്തകരെ കൊല്ലാക്കൊല ചെയ്ത് ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാത്ത നിലയില്‍ മൃതപ്രായരാക്കി. സംഘ പ്രവര്‍ത്തകരുടെ നൂറുകണക്കിന് വീടുകള്‍, നിരവധി കാര്യാലയങ്ങള്‍, അഗ്നിക്കിരയാക്കുകയും അടിച്ചു തകര്‍ക്കുകയും ചെയ്തു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം അക്രമങ്ങളില്‍ സംഘപ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായത്. ജീവിതകാലം മുഴുവന്‍ ചോര നീരാക്കി ഉണ്ടാക്കിയ വീടുകള്‍ നിര്‍ദ്ദാക്ഷിണ്യം സിപിഎം സംഘം നശിപ്പിക്കുകയുണ്ടായി. സംഘ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ഇല്ലായ്മ ചെയ്യാന്‍ നിരവധി പേരെ കളളക്കേസുകള്‍ ചുമത്തി ജയിലിലടച്ചു. ഇത് ഇപ്പോഴും നിര്‍ബാധം തുടരുകയാണ്.
ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറായിരുന്ന പുന്നാട്ടെ ടി.അശ്വിനി കുമാര്‍, എബിവിപി പ്രവര്‍ത്തകനായിരുന്ന പളളിക്കുന്നിലെ സചിന്ഗോപാല് തുടങ്ങിയ സംഘപ്രവര്‍ത്തകര്‍ ജിഹാദി മത തീവ്രവാദികളുടെ അക്രമത്തില്‍ ജില്ലയില്‍ കഴിഞ്ഞകാലങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായി.
സംസ്ഥാനത്തെ ഭരണത്തിന്റെ തണലില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി കൂട്ടുചേര്‍ന്നും അല്ലാതെയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ സിപിഎം അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ തീവ്രവാദ സ്വഭാവമുളള ഇസ്ലാമിക-സംഘടനകളും സിപിഎമ്മും ചേര്‍ന്ന് നടത്തിയ ആസൂത്രിത അക്രമമാണ് കണ്ണവത്ത് ഇന്നലെ നടന്ന കൊലപാതകവുമെന്നാണ് സാഹചര്യത്തെളിവുകള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: