കാട്ടാക്കട: കാട്ടാക്കട പഞ്ചായത്ത് സാംസ്കാരികനിലയത്തിന്റെ നിര്‍മാണം നിലച്ചിട്ട് രണ്ടുപതിറ്റാണ്ട് പിന്നിട്ടു. കെട്ടിടനിര്‍മാണം പാതി വഴിയില്‍ നിലച്ചതോടെ പൊലിഞ്ഞത് ഒരു നാടിന്റെയാകെ പ്രതീക്ഷകള്‍. ഒന്നാംനില ഭാഗീകമായി കെട്ടിയുയര്‍ത്തിയ കെട്ടിടത്തിന്റെ രണ്ടാംനില കോണ്‍ക്രീറ്റ് തൂണുകളിലൊതുക്കി. നിര്‍മാണം മുടങ്ങിയ കെട്ടിടം ഇപ്പോള്‍ നാശത്തിന്റെ വക്കില്‍.
തിരുവനന്തപുരം റോഡില്‍ 1995 ലാണ് 850 ച.മീ വിസ്തൃതിയില്‍ രണ്ടുനിലകളിലായി മാവേലിസ്റ്റോറിനും ലൈബ്രറിക്കും സാംസ്കാരിക കേന്ദ്രത്തിനുമായി കെട്ടിടം പണിതുതുടങ്ങിയത്. എന്നാല്‍ നിര്‍മാണം നിലച്ചിട്ട് 23വര്‍ഷം പിന്നിടുന്ന കെട്ടിടം ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കെട്ടിടം നില്ക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട് പൊതുമരാമത്തു വകുപ്പുമായി ഉണ്ടായിരുന്ന തര്‍ക്കം പഞ്ചായത്തിന് അനുകൂലമായി തീര്‍പ്പായിട്ടും നിര്‍മാണം പൂര്‍ത്തിയാക്കി കെട്ടിടം ഉപയോഗപ്പെടുത്താന്‍ നടപടിയുണ്ടാകുന്നില്ല. ജനവാസകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കേണ്ട മാവേലിസ്റ്റോര്‍ പട്ടണത്തില്‍ നിന്ന് ഒന്നരകിലോമീറ്ററോളം മാറി വാടകകെട്ടിടത്തിലാണ് ഇപ്പോഴുള്ളത്. ലൈബ്രറിയാകട്ടെ പഞ്ചായത്ത് ഓഫീസിലെ ഇടുങ്ങിയ മുറിയിലും.
തനത് ഫണ്ടില്‍ നിന്ന് നാലുലക്ഷംരൂപ ചെലവിട്ടാണ് റോഡരികിലെ പുറമ്പോക്ക് ഭൂമിയില്‍ കെട്ടിടംപണി തുടങ്ങിയത്. രണ്ടാം നിലയുടെ പണി പുരോഗമിക്കവെ ഭൂമിയില്‍ ഉടമസ്ഥാവകാശവുമായി പൊതുമരാമത്ത് വകുപ്പ് രംഗത്തെത്തി. തര്‍ക്കത്തെ തുടന്ന് പണി നിറുത്തിവച്ചു. പിന്നീട് പഞ്ചായത്തില്‍ ഭരണസമിതികള്‍ മാറിമാറി വന്നെങ്കിലും തര്‍ക്കം തീര്‍പ്പാക്കാന്‍ ഇടപെടല്‍ ഉണ്ടായില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ പൊതുമരാമത്ത് വകുപ്പിന് പാട്ടം അടച്ച് ഭൂമി ഉപയോഗപ്പെടുത്താന്‍ തീരുമാനമായി. പക്ഷേ ദീര്‍ഘനാള്‍ ആയിട്ടും കെട്ടിടം പഴയനിലയില്‍ തുടരുകയാണ്. കാലപ്പഴക്കത്തില്‍ കെട്ടിടം ബലക്ഷയം നേരിടുന്നുണ്ടെങ്കിലും പുതുക്കിയെടുക്കാന്‍ കഴിയുന്ന സ്ഥിതിയിലാണ്. പട്ടണനടുവിലെ കെട്ടിടം ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: