ന്യൂദല്‍ഹി: കറന്‍സി അച്ചടിക്കുന്ന പ്രസിന്റെ ദേവാസ് ശാഖയില്‍ നിന്ന് കളവുപോയ 90 ലക്ഷം രൂപയുടെ നോട്ടുകള്‍ പ്രസ്സ് ജീവനക്കാരനില്‍ നിന്ന് കണ്ടെത്തി. മൂന്ന് മാസം മുന്‍പ് സീനിയര്‍ സൂപ്പര്‍വൈസറായി ബിഎന്‍പിയില്‍ നിയമിതനായ മനോഹര്‍ വര്‍മ്മയില്‍ നിന്നാണ് പണം കണ്ടെത്തിയത്.
നോട്ട് നിരോധനത്തിന് ശേഷമുള്ള തിരക്കിട്ട അച്ചടിക്കിടെ നിസ്സാര പോരായ്മകളുള്ള നോട്ടുകള്‍ വര്‍മ്മയുടെ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇതില്‍നിന്ന് ഒന്നോ രണ്ടോ കെട്ടുകള്‍ ദിവസങ്ങളിലായി ഇയാള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് പ്രസ്സിന് പുറത്തേക്ക് കടത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. വര്‍മ്മ ഇടക്കിടെ കാലിലെ സോക്സ് പരിശോധിക്കുന്നതില്‍ സഹപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ വര്‍മ്മയെ നിരീക്ഷിച്ച് വരികയായിരുന്നു. സംശയം ശക്തമായതോടെ ഇവര്‍ പോലീസിനെ വിവരമറിയിച്ചു.
വെള്ളിയാഴ്ച പ്രസ്സില്‍ നിന്ന് പുറത്ത് വന്ന വര്‍മ്മയെ പരിശോധിച്ച പോലീസ് സോക്സിനുള്ളില്‍ നിന്ന് കുറച്ച് നോട്ടുകള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 26.09 ലക്ഷം രൂപ ലോക്കറില്‍ നിന്നും 64 ലക്ഷം രൂപ വര്‍മ്മയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. കണ്ടെത്തിയവയെല്ലാം തന്നെ അഞ്ഞൂറ് രൂപാ നോട്ടുകളാണ്. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ ജനുവരി 22 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടതായി എഎസ്പി അനില്‍ പട്ടീദാര്‍ പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും ഇതിനോടകം ഇയാള്‍ എത്ര രൂപ ചെലവഴിച്ചു, മോഷണം തുടങ്ങിയിട്ട് എത്ര ദിവസങ്ങളായി എന്നുള്ള കാര്യങ്ങള്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: