പാനൂര്‍: ഒടുവില്‍ മറ്റൊരു വിദ്യാര്‍ത്ഥി കൂടി പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ കൊലക്കത്തിയില്‍ പൊലിഞ്ഞു. കണ്ണവത്തെ ശ്യാം പ്രസാദിനെ കാക്കയങ്ങാട് ഐടിഎയില്‍ നിന്നും ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ വരും മധ്യേ കൊമ്മേരിയില്‍ വെച്ച് കാറിലെത്തിയ അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. അകാരണമായി ഒരു വിദ്യാര്‍ത്ഥിയുടെ ജീവനെടുത്ത പോപ്പുലര്‍ ഫ്രണ്ട് സംഘത്തെ വയനാട് തലപ്പുഴ പോലീസ് പിടികൂടുകയും പിന്നീട് അന്വേഷണസംഘം അറസ്റ്റു രേഖപ്പെടുത്തുകയും ചെയ്തു. മുഴക്കുന്നിലെ മുഹമ്മദ്, സലീം, നീര്‍വേലിയിലെ അമീര്‍, കീഴലൂരിലെ ഷഹിം എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന മൂന്നാമത്തെ കൊലയാണ് ഇത്. 2005 മാര്‍ച്ച് 10 ന് ഹിന്ദുഐക്യവേദി ജില്ലാ കണ്‍വീനറും ആദ്ധ്യാത്മിക പ്രഭാഷകനും അദ്ധ്യാപകനുമായിരുന്ന ഇരിട്ടി പുന്നാട് ടി.അശ്വനികുമാറിനെ കൊലപ്പെടുത്തിയാണ് തങ്ങളുടെ ഭീകരത പോപ്പുലര്‍ഫ്രണ്ട് പ്രകടമാക്കിയത്. രാവിലെ പ്രഗതി കോളേജിലേക്ക് പോകും വഴി സ്വകാര്യ ബസില്‍ വെച്ചാണ് അശ്വനികുമാറിനെ നിഷ്ഠൂരമായി കൊന്നത്. ജില്ലയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകം ഇരിട്ടി മേഖലയില്‍ വന്‍ സംഘര്‍ഷവും വിതച്ചു. അസീസ്, അമീര്‍, ഇറച്ചി അലി, യൂനിസ് തുടങ്ങിയ ഒന്‍പതംഗ സംഘമാണ് കൃത്യം നടത്തിയത്. ഇതില്‍ ഒന്നാംപ്രതിയായ അസീസ് നാറാത്ത് ആയുധപരിശീലന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. െ്രെകംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഇന്നത്തെ പോപ്പുലര്‍ഫ്രണ്ട് ജില്ലാപ്രസിഡണ്ട്് വി.ബഷീര്‍ തുടങ്ങിയ നേതാക്കളെയും ആസൂത്രണത്തില്‍ പ്രതിചേര്‍ത്തിരുന്നു.
അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അശ്വനീകുമാറിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു. ബന്ധുക്കളും സംഘനേതൃത്വവും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട പ്രകാരം കാര്യക്ഷമമായ അന്വേഷണം നടത്തുകയും ആസൂത്രണത്തിലെ പ്രധാനകണ്ണികളെ പിടികൂടുകയുമായിരുന്നു. ഇപ്പോള്‍ തലശേരി സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ പുരോഗമിക്കുകയുമാണ്.
ഈ കൊലപാതകത്തിന് ശേഷമാണ് 2012 ജൂലായ് 6ന് കണ്ണൂര്‍ പളളിക്കുന്നിലെ സച്ചിന് ഗോപാല്‍ എന്ന വിദ്യാര്‍ത്ഥിയെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. സാരമായി പരിക്കേറ്റ സച്ചിന് ഗോപാല്‍ 41 ദിവസം പരിയാരം മെഡിക്കല്‍ കോളേജിലും 19 ദിവസം മംഗലാപുരം കെഎംസിയിലെയും ചികിത്സയ്ക്കു ശേഷം സെപ്തംബര്‍ 5ന് മരണപ്പെടുകയായിരുന്നു. പ്രത്യേകതരം ആയുധം ഉപയോഗിച്ച് നടത്തിയ കൊലയില്‍ ആന്തരികാവയവങ്ങള്‍ പോലും തകര്‍ന്നിരുന്നു. ഇതാണ് മരണ കാരണവും.
പളളിക്കുന്ന് ഗവ:ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന അംഗത്വ വിതരണവുമായി വിദ്യാര്‍ത്ഥികള്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്നാണ് കണ്ണൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുളള അക്രമികള്‍ സംഘടിച്ചെത്തി സച്ചിന് ഗോപാലിനെ കുത്തിക്കൊലപ്പെടുത്തിയത്. റഫീഖ്, അഷ്കര്‍, മുഹമ്മദ് അഫ്സീര്‍ തുടങ്ങി ഒന്‍പതംഗ സംഘത്തിന്റെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുക്കുകയും ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചും പ്രതിഷേധ പൊതുയോഗവും സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ആസൂത്രകരെയും പ്രതികളെ സംരക്ഷിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്തത്. സിഐ.വിനോദ്കുമാറാണ് കേസ് അന്വേഷിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതും.
ഓരോ കേസിലും ഉന്നതതല ഇടപെടല്‍ ഇടത് വലതു പക്ഷഭേദമന്യേ പോപ്പുലര്‍ ഫ്രണ്ടിനായി നടക്കാറുണ്ട്. ശ്യാംപ്രസാദിന്റെ സംഭവത്തിലും പ്രാദേശിക വിഷയമാണ് കൊലയ്ക്കു കാരണമെന്ന പോലീസ് നിഗമനം സംശയം ബലപ്പെടുത്തുന്നതാണ്. ജില്ലയില്‍ ഉശിരരായ മൂന്നു പ്രവര്‍ത്തകരെ കശാപ്പു ചെയ്ത പോപ്പുലര്‍ ഫ്രണ്ട് സംഘത്തിനെതിരെ കര്‍ശന നടപടി തന്നെ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: