ചേര്‍ത്തല: സിപിഐ, എഐവൈഎഫ് നേതൃത്വത്തില്‍ പോലീസിനെതിരെ സമരം നടത്തിയതിനെചൊല്ലി ഇടതു മുന്നണിയില്‍ കലഹം. പോലീസിനെതിരെ സമരം നടത്തിയതിലൂടെ ഇരിക്കുന്ന കൊമ്പു മുറിക്കുന്ന രീതിയാണ് സിപിഐയുടേതെന്ന് വ്യക്തമായതായി സിപിഎം നേതൃത്വം പ്രതികരിച്ചിരുന്നു. എന്‍സിപിയും വിഷയത്തില്‍ സിപിഐക്കെതിരെ തിരിഞ്ഞിട്ടുണ്ട്.
സിപിഎമ്മിന്റെ നിലപാടിനെതിരെ സിപിഐ പരസ്യമായി രംഗത്തു വന്നതോടെ മുന്നണിയിലെ കലഹം മറനീക്കി പുറത്തു വന്നു. ഇടതുഭരണകാലത്ത് പോലീസിനെതിരെ ഏറ്റവും കൂടുതല്‍ സമരങ്ങള്‍ നടത്തിയതു സിപിഎമ്മാണെന്നു മറക്കരുതെന്നു സിപിഐ മണ്ഡലം സെക്രട്ടറി എന്‍.എസ്. ശിവപ്രസാദ് ആരോപിച്ചു. ഇക്കാര്യങ്ങള്‍ മറച്ചുവെച്ച് കുപ്രചരണങ്ങള്‍ നടത്തുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്.
ഗുണ്ടകള്‍ക്കെതിരെയുള്ള വകുപ്പുകള്‍ ചുമത്തി എഐവൈഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തതിനു പിന്നിലെ ഗൂഡാലോചനയില്‍ സിപിഎമ്മിനു പങ്കുണ്ടോയെന്നും സംശയമുയര്ന്നരിക്കുകയാണ്. ഇക്കാര്യം സിപിഎം നേതാക്കള്‍ വ്യക്തമാക്കണമെന്നും സിപിഐ മണ്ഡലം സെക്രട്ടറി ആവശ്യപെട്ടു.
ഭരിക്കുന്ന വകുപ്പികളിലെ കഴിവുകേടുകള്‍ മറക്കാനാണ് സിപിഐ ഇടതു ഭരണത്തിനെതിരെ പ്രതിപക്ഷത്തെപോലെ പ്രവര്‍ത്തിക്കുന്നതെന്ന് എന്‍സിപി ജില്ലാ ജനറല്‍ സെക്രട്ടറി വി.ടി.രഘുനാഥന്‍നായര്‍ ആരോപിച്ചു. താലൂക്ക് ആശുപത്രിയിലെ പ്രശ്നങ്ങളിലും മണ്ഡല വികസന പ്രവര്‍ത്തനങ്ങളും വിമര്ശനങ്ങള്ക്കിടയാക്കുന്നതാണ്. ഇതെല്ലാം മറച്ച് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് സര്‍ക്കാരിനും പോലീസിനുമെതിരെ സിപിഐയുടെ സമരങ്ങളെന്നും അദ്ദേഹം ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: