ന്യൂദല്‍ഹി: ദല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയിന്‍ വന്‍ തീപിടിത്തം. പതിനേഴുപേര്‍ വെന്തു മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് സൂചന. മരണ സംഖ്യ ഉയര്‍ന്നേക്കാം.
വടക്കന്‍ ദല്‍ഹിയിലെ ബവാന വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് തീപിടിത്തമുണ്ടായത്. പത്ത് ഫയര്‍ എഞ്ചിനുകള്‍ നാലുമണിക്കൂറെടുത്താണ് തീയണച്ചത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റതായും കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കെട്ടിടത്തിന്റെ പലഭാഗങ്ങളിലുമുള്ള അനധികൃത നിര്‍മ്മാണം മൂലം രക്ഷപ്പെടാനുള്ള വഴികള്‍ അടഞ്ഞതാണ് മരണ സംഖ്യ ഉയരാന്‍ കാരണമെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. മരിച്ചവരില്‍ അധികവും ഫാക്ടറിക്കുള്ളില്‍ അകപ്പെട്ടുപോയ തൊഴിലാളികളാണ്. മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരില്‍ സ്ത്രീകളുമുണ്ട്. ഫാക്ടറിയുടെ മൂന്നുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ആദ്യം തീ പടര്‍ന്നത്. എന്നാല്‍ വളരെ വേഗം തീ മറ്റു നിലകളിലേക്കും പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: