മുണ്ടക്കയം: മണിമലയാറിന്റെ തീരത്ത് പ്രവര്‍ത്തിക്കുന്ന മത്സ്യമാംസ വ്യാപാര കേന്ദ്രം അടച്ച് പൂട്ടണമെന്ന് ആര്‍ഡിഒ നിര്‍ദേശം നല്‍കിയിട്ടും പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ 9ന് ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ പഞ്ചായത്ത് സെക്രട്ടറിയുടെയും പരാതിക്കാരുടെയും യോഗം വിളിച്ച് ചേര്‍ത്തിരുന്നു. വ്യാപാര കേന്ദ്രം പ്രവര്‍ത്തിക്കുന്നത് ആവശ്യമായ മാലിന്യസംസ്കരണ സംവിധാനമില്ലാതെയാണെന്ന് ബോധ്യപ്പെട്ടതോടെ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തിന് ആര്‍ഡിഒ നിര്‍ദേശം നല്കി. പൊതുമാര്‍ക്കറ്റില്‍ പുനരുദ്ധാരണ ജോലികള്‍ നടന്ന് വരികയാണെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നു.
എന്നാല്‍ ഇത് മാലിന്യ സംസ്കരണം സംവിധാനം നിര്‍മിക്കുന്നതിനല്ല എന്ന് പരാതിക്കാര്‍ അറിയിച്ചതോടെ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ പഞ്ചായത്തിന് വാക്കാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
എന്നാല്‍ ആര്‍ഡിഒ നിര്‍ദേശം നല്കി 10 ദിവസം കഴിഞ്ഞിട്ടും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല. രേഖാമൂലം ഉത്തരവ് ലഭിച്ചതിന് ശേഷം നടപടിയെടുക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. 10ന് ആര്‍ഡിഒ ഒപ്പിട്ട ഉത്തരവ് അയക്കാന്‍ സ്റ്റാമ്പ് കിട്ടാനില്ലെന്ന കാരണം പറഞ്ഞ് വൈകിച്ചതായി ആരോപണമുണ്ട്.
മാര്‍ക്കറ്റിന് ആവശ്യമായ മാലിന്യ നിര്‍മാര്‍ജന സംവിധാനമൊരുക്കാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നാണ് ആര്‍ഡിഒ പഞ്ചായത്തിന് രേഖാമൂലം നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ മാര്‍ക്കറ്റില്‍ നിന്ന് മലിനജലം ഒഴുകിപ്പോകുന്നതിന് സംവിധാനമില്ല. മാര്‍ക്കറ്റില്‍ നിന്നുള്ള രക്തവും മലിനജലവും പുറത്തുകൂടിയാണ് ഒഴുകുന്നത്. ആര്‍ഡിഒ യുടെ നിര്‍ദേശം രേഖാമൂലം ശനിയാഴ്ചയാണ് ലഭിച്ചതെന്നും മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യമാംസ വ്യാപാര സ്ഥാപനങ്ങള്‍ ഒഴിഞ്ഞു നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: