കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമികച്ചവടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സീറോ മലബാര്‍സഭ മെത്രാന്മാരുടെ സിനഡ് അഞ്ചംഗ സമിതിയെ നിയോഗിച്ചു. സിനഡ് യോഗം ഭൂമിവില്പന വിവാദത്തില്‍പ്പെട്ട കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും കച്ചവടത്തില്‍ സഭയ്ക്കുണ്ടായ നഷ്ടം കണക്കാക്കി ആരോപണം അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കാനോനിക സമിതിയിലാണ് അന്വേഷണത്തിന് പ്രത്യേക സമിതി തീരുമാനിച്ചത്. രണ്ട് പുരോഹിതന്മാരും മൂന്ന് വിശ്വാസി പ്രതിനിധികളും ഉള്‍പ്പെട്ടതാണ് പ്രത്യേക സമിതി.
നേരത്തെ അതിരൂപതിയിലെ വൈദികസമിതി ഭൂമി കച്ചവടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പുരോഹിതരുടെ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ സമിതി അന്വേഷണം നടത്തി അതിരൂപതാധ്യക്ഷന്‍ കൂടിയായ ആലഞ്ചേരിക്ക് ഭൂമി കച്ചവടത്തില്‍ വീഴ്ചയുണ്ടായി എന്ന നിലയിലുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. പിന്നീട് മെത്രാന്മാരുടെ സമിതിയും അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് നഷ്ടം കണക്കാക്കാന്‍ പുതിയ സമിതിയെ നിയോഗിക്കണമെന്ന നിര്‍ദ്ദേശമുണ്ടായത്.
നിയമ വശങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും ധാരണയുള്ള അഭിഭാഷകരെയും ചാട്ടേര്‍ഡ് അക്കൗണ്ടന്റുമാരെയുമാണ് വിശ്വാസി പ്രതിനിധികളായി പുതിയ സമിതിയില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ ഇത് ആരൊക്കെയാണെന്ന തീരുമാനം പുറത്തുവന്നിട്ടില്ല. കൊരട്ടി പള്ളി വികാരി, എറണാകുളം എളങ്കുളം പള്ളി വികാരി എന്നിവരെയാണ് പുരോഹിത പ്രതിനിധികളായി തിരഞ്ഞെടുത്തിരിക്കുന്നത്. നഷ്ടം എത്രയെന്ന് കണക്കാക്കുകയും അതുതിരികെ പിടിക്കുന്നതിനോ പരിഹരിക്കുന്നതിനോ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എത്രയും വേഗം ഉണ്ടാകണമെന്നാണ് പുതിയ സമിതിയോട് ആവശ്യപ്പെട്ടത്. ഭൂമി വിവാദത്തില്‍ ആഗോള കത്തോലിക്ക സഭ ആസ്ഥാനമായ വത്തിക്കാനിലേക്ക് അതിരൂപതയിലെ പുരോഹിതര്‍ വ്യക്തിപരമായി പരാതി അയച്ചിരുന്നു. പരാതി വത്തിക്കാന്റെ ഇന്ത്യയിലെ സഭാകാര്യങ്ങളുടെ ചുമതലയുള്ള പൗരസ്ത്യ തിരുസംഘം പരിശോധിക്കും.
ഇതിനിടെ ഭൂമിവില്പനയില് നടന്ന ക്രമക്കേടുകളെ കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അഡ്വ.പോളച്ചന് പുതുപ്പാറ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്കി. ഇതു സംബന്ധിച്ച് പോലീസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാനോ അന്വേഷണം നടത്താനോ തയ്യാറായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: