ബെംഗളൂരു: കര്‍ണാടകയിലെ ഗുര്‍ബര്‍ഗ, ബെല്‍ഗാം മേഖലകളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ 15 കാറുകള്‍ക്ക് തീയിട്ട ഡോക്ടറെ പോലീസ് അറസ്റ്റു ചെയ്തു. മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അമിത് ഗെയ്ക്ക്വാദാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടാഴ്ചയായി ബലാഗവിയിലും ഗുല്ബര്ഗിലുമായി ഇയാള്‍ പതിനഞ്ചോളം കാറുകള്‍ക്കാണ് തീയിട്ടത്.
ഈ മാസം 17 ന് രാത്രി തീ കത്തിക്കുന്നതിനുള്ള ഉപകരണവുമായി ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് സംഭവത്തിന് പിന്നില്‍ ഇയാളാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
അര്‍ധരാത്രിയോടെ വീടുകളില്‍ എത്തി നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ തീയിടുന്നതാണ് ഇയാളുടെ രീതി. മിക്ക സംഭവങ്ങളും പുലര്‍ച്ചെ മൂന്ന് മണിക്കുള്ളിലാണ് ഇയാള്‍ നടത്തിയിരുന്നത്.
അതിനിടെ ഇയാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനെ തുടര്‍ന്ന് പോലീസ് ഇയാളുടെ കാര്‍ പരിശോധിക്കുകയായിരുന്നു. ഇതില്‍ നിന്നും കര്‍പ്പൂരം, എന്ജിന് ഓയില്‍, പെട്രോള്‍, ഡീസല്‍, സ്പിരിറ്റ് എന്നിവ കണ്ടെത്തുകയായിരുന്നു.എന്നാല്‍, സംഭവത്തിനു പിന്നിലെ കാരണം എന്താണെന്ന് പോലീസിനു വ്യക്തമായിട്ടില്ല. അമിത് പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് മുതിര്‍ന്ന് പോലീസ് ഓഫീസര്‍ സീമ ലാത്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: