കണ്ണവം: കണ്ണവം മേഖലയില്‍ മുസ്ലീം മതതീവ്രവാദികളുടെ വളര്‍ച്ചക്ക് പിന്നില്‍ സിപിഎം. കഴിഞ്ഞദിവസം ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷകിനെ വെട്ടിക്കൊലപ്പെടുത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തിലെന്ന് സൂചന.
അക്രമത്തിന് നാല് പ്രദേശങ്ങളിലെ പരിശീലനം ലഭിച്ച ക്രിമിനലുകളാണ് പങ്കാളികളായത്. നേരത്തെ ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ നാല് പ്രദേശങ്ങളിലെ അക്രമികള്‍ സംഭവത്തില്‍ പങ്കെടുത്തതെന്നാണ് മനസ്സിലാക്കാന്‍ പറ്റുന്നത്. കൊലചെയ്യപ്പെട്ട ശ്യാംപ്രസാദിനെ നേരത്തെ തന്നെ പ്രദേശത്തുള്ള ചിലര്‍ കൊലയാളി സംഘത്തിന് പരിചയപ്പെടുത്തിക്കൊടുത്തതായാണ് അറിയുന്നത്. കഴിഞ്ഞദിവസം കണ്ണവത്ത് നടന്ന എസ്ഡിപിഐ പൊതുയോഗത്തില്‍ വെള്ളിയാഴ്ച ദിവസം ശ്യാമപ്രസാദിന്റെ തലയും മീശയും എടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലാണ് ഇത്തരത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയത്. എന്നാല്‍ പോലീസ് ഇത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതെന്നും അറിയുന്നു.
ശ്യാമപ്രസാദിനെ നേരത്തെ നിശ്ചയിച്ചത് പ്രകാരം വെള്ളിയാഴ്ച തന്നെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇദ്ദേഹം പഠിക്കുന്ന കാക്കയാങ്ങാട്ടെ ഐടിഐയില്‍ കൊലപാതക സംഘത്തില്‍പ്പെട്ട ഒരാള്‍ എത്തി ശ്യാമപ്രസാദ് അവിടെയുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. കൊമ്മേരിയിലെ വിജനമായ സ്ഥലവും നേരത്തെ കണ്ടെത്തിയതാണ്. ഇക്കാര്യങ്ങളെല്ലാം പോലീസിന് അറിയാമെങ്കിലും ഗൂഡാലോചനയും മറ്റും നടത്തിയവരെ കേസില്‍ നിന്നും ഒഴിവാക്കാനുള്ള ഗൂഡശ്രമമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.
കണ്ണവം ചുണ്ടയിലെ അമല്‍രാജ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ 17-ാം മൈലിലുള്ള എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇക്കാര്യം അമല്‍രാജ് കണ്ണവം പോലീസില്‍ അറിയിച്ചെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. കണ്ണവം വെളുമ്പത്ത് പള്ളിയില്‍ ഉറൂസിനിടയില്‍ ചിലര്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഇതും പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഉറൂസ് ദിവസം അമല്‍രാജിന് മര്‍ദ്ദനമേറ്റിരുന്നു. ഇദ്ദേഹം തലശ്ശേരി ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പോലീസ് നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 16 ന് 17-ാം മൈലിലെ ആദര്‍ശിന്റെ വീട് എസ്ഡിപിഐ സംഘം അക്രമിച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തിലും കേസെടുക്കാത്ത പോലീസ് ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്റെ ഭാര്യയെ അക്രമിച്ചു എന്ന കള്ളക്കേസ് ചുമത്തി ചിലരെ പിഡിപ്പിക്കാനാണ് ശ്രമിച്ചത്. ഈ സംഭവത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് ആര്‍എസ്എസിനെതിരെ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന് വേണ്ടി പരസ്യമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതില്‍ മേഖലയിലെ മുസ്ലീം തീവ്രവാദ സംഘടനയില്‍പ്പെട്ട ചിലരും ഉണ്ടായിരുന്നു. കഴിഞ്ഞ പെരുന്നാളിന് ആശംസകളര്‍പ്പിച്ച് കണ്ണവം സഖാക്കള്‍ എന്ന പേരില്‍ സിപിഎമ്മിന്റെ പേരില്‍ എസ്ഡിപിഐക്കാര് ഒരു വിഭാഗം ഈ മേഖലയില്‍ ബാനര്‍ ഉയര്‍ത്തിയിരുന്നു.
സിപിഎമ്മിലെ ഒരുവിഭാഗം ഇത്തരം മതതീവ്രവാദികളെ കൂട്ടുപിടിച്ച് കണ്ണവം മേഖയില്‍ സംഘര്‍ഷത്തിന് കോപ്പുകൂട്ടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സിപിഎമ്മിലെ ഒരു വിഭാഗത്തിന് ഇതില്‍ കടുത്ത എതിര്‍പ്പും ഉണ്ടായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസ് പിടിയിലായാല്‍ ഉടന്‍ ഇവരുടെ രക്ഷക്കായി എത്തിയിരുന്നത് മേഖലയിലെ ചില സഖാക്കളായിരുന്നു. ഇതിന്റെയെല്ലാം ഫലമായി കണ്ണവം വനമേഖലയിലും ഈ മേഖലയിലെ ചില മുസ്ലീം കേന്ദ്രങ്ങളിലും എസ്ഡിപിഐ സംഘം ആയുധ പരിശീലനം പോലും നടത്തിവരുന്നുണ്ട്. കണ്ണവത്തെ പള്ളിക്കമ്മറ്റി സിപിഎമ്മിന്റെ ഒത്താശയോടെ ഇത്തരം മതതീവ്രവാദികളുടെ പിടിയിലാവുകയും മതസൗഹാര്‍ദ്ദപരമായി നടത്തിവരുന്ന കണ്ണവം ഉറൂസ് വര്‍ഗ്ഗീയപരമായ ചടങ്ങായി മാറ്റുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടുപറമ്പില്‍ നിന്നും മാരകമായ ബോബുംകളും ആയുധങ്ങളും പിടികൂടിയിട്ടും പോലീസ് സംഭവം തേച്ചുമാച്ചു കളയാനാണ് ശ്രമിച്ചത്.
ജനുവരി 16 ന് കണ്ണവത്ത് നടത്ത പൊതുയോഗത്തിലാണ് ചിലര്‍ കൊലവിളിപ്രസംഗം നടത്തിയത്. പൂവ്വത്തിന്കീഴിലെ ഒരു പ്രാദേശിക നേതാവാണ് ഇത്തരത്തില്‍ കൊലവിളി പ്രസംഗം നടത്തിയത്. എന്നാല്‍ പോലീസ് ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയും സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി മാറുകയും ചെയ്തതിന്റെ ഫലമായാണ് സംഘപ്രവര്‍ത്തകനായ യുവാവിന്റെ ജീവന് നഷ്ടപ്പെടാന്‍ കാരണമായത്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ ശക്തമായ അന്വേഷണം നടത്തിയേ മതിയാവൂ.
ഈ മേഖലയിലെ പള്ളികളുടെ മുന്നില്‍ ഡസന്‍ കണക്കിന് പോലീസുകാരെ ഇറക്കി ഞങ്ങളാണ് മുസ്ലീം സംരക്ഷകരെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് സിപിഎം നേതൃത്വം നടപ്പിലാക്കിയത്. ഇത് സിപിഎമ്മിന് തന്നെ ഇപ്പോള്‍ തിരിച്ചടിയായി മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: