കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ 110-ാം ജന്മദിനവാര്ഷികദിനം കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ‘ബഷീര്‍ ചെയര്‍’ മറന്നു. ആഘോഷങ്ങളോ ചര്‍ച്ചകളോ ഇല്ലാതെ ചെയറിന്റെ വാതിലുകള്‍ അടഞ്ഞുകിടന്നു. വൈക്കം മുഹമ്മദ് ബഷീറിനെ സര്‍ക്കാരും കാലിക്കറ്റ് സര്‍വ്വകലാശാലയും അവഗണിക്കുമ്പോഴും ആ വലിയ കഥാകാരന് മലയാളത്തിന് സമ്മാനിച്ച പദങ്ങളും പ്രയോഗങ്ങളും നിഘണ്ടുവായി പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു.
സര്‍വ്വകലാശാലയുടെ അനാസ്ഥയെതുടര്‍ന്ന് ബഷീര്‍ ചെയറില്‍ നിന്ന് രാജിവച്ച ഡോ.എം.എം.ബഷീറും സംഘവുമാണ് ‘ബഷീര്‍ പദകോശം’ ഒരുക്കുന്നത്. കഥാകാരന്റെ ഉറ്റസുഹൃത്തും ‘പരമരഹസ്യ’ത്തിലെ കഥാപാത്രവും കൂടിയാണ് ഡോ.എം.എം.ബഷീര്‍.
സര്‍വകലാശാലയിലെ
ആ ‘പരമരഹസ്യം’
വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെ കുറിച്ച് പഠിക്കാനും ഓര്‍മ്മകള്‍ നിലനിര്‍ത്താനുമായി 2008ലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ‘ബഷീര്‍ ചെയര്‍’ സ്ഥാപിച്ചത്. 25 ലക്ഷംരൂപ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥിര നിക്ഷേപവും നടത്തി. 2013 ല്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. അബ്ദുള്‍ സലാം ഡോ.എം.എം.ബഷീറിനെ വിസിറ്റിങ് പ്രൊഫസറായി ക്ഷണിച്ചു. കഥാകാരന് പറയുന്നപോലെ ‘ഒരു ഓഫീസില്‍ വെറുതെ കുത്തിയിരുന്നപ്പോഴാണ് തലയില്‍ ആ ആശയം പൊട്ടിപ്പുറപ്പെട്ടത്’. സുല്‍ത്താന്റെ രചനകളിലെ പദങ്ങളും പ്രയോഗങ്ങളും ചേര്‍ത്ത് ‘ഇമ്മിണി ബല്ല്യ ഒരു’ നിഘണ്ടു തയ്യാറാക്കുക. ഒപ്പം ബഷീറിന്റെ സ്മരണയില്‍ ഒരു മ്യൂസിയവും. ‘ഛട്പുക്കേന്ന്’ പദ്ധതിക്ക് വൈസ് ചാന്‍സിലര്‍ അനുമതി നല്കി. നിഘണ്ടു വിദഗ്ധന്‍ ഡോ.ഗോപിനാഥന്നായരെയും വേലായുധപ്പണിക്കരെയും ഒപ്പം ചേര്‍ത്തു. പ്രാരംഭത്തിന് ഏഴ് ലക്ഷവും യൂണിവേഴ്സിറ്റി മ്യൂസിയം സമുച്ചയത്തില്‍ അനുയോജ്യമായ സ്ഥലവും നല്കി. അഞ്ചുകോടിയുടെ പ്ലാനും സ്കെച്ചും അംഗീകരിച്ചു.
നാലുവര്‍ഷം ഗവേഷണങ്ങളും വിശകലനങ്ങളുമായി 6600 പേജുകളിലായി ‘അണ്ഡകടാഹം’പോലുള്ള നിഘണ്ടുവിന് താത്കാലിക രൂപമാക്കി. കഥാകാരന്റെ 35,000 വാക്കുകളും ‘ലൊഡുക്കൂസ് ആഖ്യ’യും ‘പളുങ്കൂസന്‍ വ്യാകരണ’വും പോലെ 150ല്‍ പരം പ്രയോഗങ്ങളും അക്ഷര മുറയ്ക്ക് വിശദീകരിച്ചു. ഇതിനിടെ പുതിയ വൈസ് ചാന്‍സലര്‍ അധികാരത്തില്‍വന്നു. ബഷീര്‍ ചെയറിനെ പ്രത്യേകം വിഭാഗമാക്കാനുള്ള മുന്‍ വൈസ് ചാന്‍സലറുടെ തീരുമാനത്തില്‍ വിമുഖതയുള്ള മലയാള വിഭാഗത്തിലെ ചില ‘ലൊഡുക്കൂസു’കള്‍ ‘പുളുങ്കൂസന്‍ ന്യായങ്ങള്‍’ പറഞ്ഞ് ചെയറിനെ അട്ടിമറിച്ചു. ഇതോടെ ഫണ്ട് നല്കാന് പുതിയ വൈസ് ചാന്‍സലര്‍ തയ്യാറായില്ല. നിഘണ്ടു തയ്യാറാക്കലും വഴിമുട്ടി. സിന്‍ഡിക്കേറ്റ് ഉപസമിതി പരിശോധന നടത്തി ഫണ്ട് അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ‘ലൊട്ടുലൊടുക്കു’ സാധനങ്ങളുമായി എം.എം.ബഷീറും സംഘവും ചെയറില്‍ നിന്ന് ഒരു മാസം മുമ്പ് രാജിവച്ചു.
ഇപ്പോള്‍ മൂവരും ചേര്‍ന്ന് സ്വന്തം നിലയില്‍ നിഘണ്ടു തയ്യാറാക്കാനുള്ള ശ്രമത്തിലാണ്. എഡിറ്റ് ചെയ്ത് നാലു വാല്യങ്ങളിലായി 4000 പേജുള്ള നിഘണ്ടു ഉടന്‍ പുറത്തിറക്കും. കഥാകാരനെ സ്നേഹിക്കുന്ന നിരവധിപേര്‍ സഹായിക്കാനായി മുന്നോട്ടുവന്നിട്ടുണ്ട്. സുല്‍ത്താന്റെ കയ്യെഴുത്ത് പ്രതികളും നിരവധി പേര്‍ക്ക് അയച്ച കത്തുകളും ഉള്‍പ്പെട 750 ഓളം ജീവന് തുടിക്കുന്ന ഓര്‍മ്മകള്‍ എം.എം.ബഷീര്‍ നിധി പോലെ സൂക്ഷിക്കുന്നുണ്ട്. സമൂഹത്തിന് പഠിക്കാനായി ഇവ സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നുണ്ട്. പക്ഷെ….കഥാകാരന് പറഞ്ഞപോലെ ‘ഹുന്ത്രാപ്പി ബുസ്സാട്ടോ’ അല്ലെ സര്‍ക്കാര്‍….’ഒന്നും നടക്കാത്ത’ സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: