കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ നിയമലംഘനം സ്ഥിരീകരിച്ച് വിവരാവകാശ രേഖ. ആലുവയില്‍ നാവികസേനയുടെ ആയുധ സംഭരണ ശാലയ്ക്ക് അടുത്തായി അന്‍വര്‍ പണിത കെട്ടിടത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് എടത്തല പഞ്ചായത്ത് വ്യക്തമാക്കി.
പിവി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പീവീആര്‍ റിയല്‍റ്റേഴ്സിന് പഞ്ചായത്ത് നല്കിയ സ്റ്റോപ് മെമ്മോയും അവഗണിച്ചു. കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ അന്‍വറിന്റെ കമ്പനിയാണ് രാജ്യസുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തി സുരക്ഷാനിയമം ലംഘിച്ചതെന്നതും ശ്രദ്ധേയമാണ്.
നാവികസേനയുടെ പഴയ ആയുധങ്ങള്‍ നശിപ്പിക്കുകയും പുതിയവ പരീക്ഷിക്കുകയും ചെയ്യുന്ന തന്ത്രപ്രധാനമായ സ്ഥലമാണ് എടത്തലയിലെ എന്‍എഡി. ഇതിനോട് ചേര്‍ന്ന് യാതൊരു നിയമവും പാലിക്കാതെയാണ് എഴുനിലക്കെട്ടിടം പണിതിട്ടുള്ളത്. കെട്ടിടത്തിനു മുകളില്‍ കയറിയാല്‍ എന്‍എഡിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം മനസിലാക്കാന്‍ കഴിയും. ഇത് രാജ്യസുരക്ഷയെതന്നെ ബാധിക്കും.
എന്‍എഡിയുടെ എന്‍ഒസിയില്ലാതെ സുരക്ഷാമേഖലയില്‍ കെട്ടിടം പണിയാന്‍പോലും പാടില്ല. എന്നാല്‍ ഈ നിയമങ്ങളെല്ലാം അന്‍വര്‍ കാറ്റില്‍പ്പറത്തുകയായിരുന്നു. സുരക്ഷാ നിയമം ലംഘിച്ചുള്ള കെട്ടിട നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് നാവികസേന കലക്ടര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നാവികസേന രേഖാമൂലം ആവശ്യപ്പെട്ടിട്ടും സുരക്ഷാ നിയമം ലംഘിച്ച് പണിത കെട്ടിടത്തിനെതിരെ ജില്ലാ ഭരണകൂടവും പഞ്ചായത്തും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: