തിരുവനന്തപുരം: കോടതിഉത്തരവിന് വിരുദ്ധമായി മൂന്നാം ക്ലാസുകാരിയെയും കുടുംബത്തെയും നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ച വീട്ടുടമസ്ഥനെതിരെ ക്രിമിനല്‍കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തെ വാടകവീട്ടില്‍ തന്നെ നിലനിര്‍ത്തണമെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
ജനുവരി 3നാണ് ഇവരെ വീട്ടുടമ പുറത്താക്കിയത്. വീട്ടുടമയുടെ നടപടിക്ക് വിധേയയായ പേരൂര്‍ക്കട സ്വദേശി സിമിയും കുടുംബവും ഇപ്പോള്‍ ബന്ധുവീട്ടിലാണ് താമസം. ഇവരുടെ സാധനസാമഗ്രികള്‍ വീടിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഇവരുടെ ഏകമകള്‍ ശ്രുതിയുടെ പുസ്തകങ്ങള്‍ പോലും വീട്ടില്‍ നിന്നെടുക്കാന്‍ അനുവദിച്ചില്ല. 16 ദിവസമായി ശ്രുതിക്ക് സ്കൂളില്‍ പോകാന്‍ കഴിയുന്നില്ല.
വീട്ടുടമയുടെ സ്വാധീനത്താല്‍ പ്രാദേശികനേതാക്കളുമായി ചേര്‍ന്ന് പേരൂര്‍ക്കട പോലീസാണ് തങ്ങളെ പുറത്താക്കിയതെന്ന് സിമി പറയുന്നു. വാടകക്കാരെ പുറത്താക്കാന്‍ നിയമപരമായ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. വാടകനിയന്ത്രണനിയമത്തിന്റെ അടിസ്ഥാനത്തില്‍ കോടതിയെ സമീപിക്കണം. പേരൂര്‍ക്കടയിലെ കുടുംബത്തെ മാറ്റരുതെന്ന് കോടതി ഉത്തരവ് നിലവിലുണ്ട്. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ നിയമവിരുദ്ധമാണെന്ന് കമ്മീഷന് പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നും ഉത്തരവില്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന് ഉത്തരവ് നല്‍കിയത്. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: