ന്യൂദല്‍ഹി: ശത്രു മിസൈലുകളും വിമാനങ്ങളും കണ്ടെത്തി അവയെ പിന്തുടര്ന്ന് തകര്‍ക്കാന്‍ ശേഷിയുള്ള എസ് 400 ട്രൈംഫ് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ റഷ്യയുമായി ചര്‍ച്ച തുടങ്ങി. മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജമാക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമാണിത്. 39,000 കോടി രൂപയ്ക്ക് അഞ്ച് മിസൈലുകള്‍ സംവിധാനമാണ് വാങ്ങുക.
400 കിലോമീറ്റര്‍ വരെ അകലെ, 30 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള, ശത്രുരാജ്യങ്ങളുടെ മിസൈലുകളും ബോംബര്‍, സ്റ്റെല്‍ത്ത്, ചാര, യുദ്ധവിമാനങ്ങളും ഡ്രോണുകളും കണ്ടെത്താനും പിന്തുടര്ന്ന് അവയെ നശിപ്പിക്കാനും കഴിയുന്ന ഉപരിതല ഉപരിതല മിസൈലാണ് ട്രൈംഫ്. വാഹനങ്ങളില്‍ നിന്ന് ഇവ തൊടുത്തു വിടാം.
കരാര്‍ ഒപ്പിട്ടാല്‍ 54 മാസത്തിനുള്ളില്‍ അവ നല്‍കും. ഇവ വരുന്നതോടെ ഇന്ത്യയുടെ പ്രതിരോധ ശേഷിയില്‍ വലിയ മാറ്റമുണ്ടാകും. പ്രധാന നഗരങ്ങളെയും കേന്ദ്രങ്ങളെയും സംരക്ഷിക്കാനും ഇവ ഉപയോഗിക്കാം. ഒരേ സമയം മുന്നൂറു ലക്ഷ്യങ്ങളെ വരെ പിന്തുടരാന് ശേഷിയുള്ള റഡാറുകളാണ് ഇവയില്‍. ഇവ രണ്ടു തരമാണ്, സൂപ്പര്‍ സോണിക്കും ഹൈപ്പര്‍ സോണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: