കല്ലറ: മിതൃമ്മലസര്‍വീസ് സഹകരണബാങ്കില്‍ പുനര്‍നിയമനം നേടിയ നേതാവിന്റെ ഭാര്യയുടെസ്ഥാനം സംരക്ഷിക്കാന്‍ സെക്രട്ടറിക്കെതിരെ നടപടിക്ക് നീക്കം. ബാങ്കിന്റെ പാര്‍ലമെന്ററി സമിതിയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായതെന്ന് അറിയിന്നു. സിപിഎം സംസ്ഥാനകമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായ നേതാവുള്‍പ്പെടെയുളളവര്‍ ചേര്‍ന്നാണ് സെക്രട്ടറിക്കെതിരെ നടപടിക്ക് തീരുമാനമെടുത്തിട്ടുളളത്.
ബാങ്കില്‍ ക്രമക്കേടുകള്‍ നടന്നതുമായി ബന്ധപ്പെട്ട് കുറ്റക്കാരിയെന്ന് കണ്ടെത്തിയ ജീവനക്കാരിയെ പിരിച്ചുവിട്ടിരുന്നു. സിപിഎം ജില്ലാ, സംസ്ഥാനനേതൃത്വങ്ങളുമായി അടുത്ത ബന്ധമുളളയാളിന്റെ ഭാര്യയ്ക്കെതിരെയായിരുന്നു നടപടി. നടപടിക്കെതിരെ ജീവനക്കാരി ട്രൈബ്യൂണലിനെ സമീപിച്ചു. ഇത് സംബന്ധിച്ച നടപടികള്‍ ഇനിയും അവസാനിച്ചിട്ടില്ല. എന്നാല്‍ സിപിഎം നേതൃത്വം ഇടപെട്ട് ജീവനക്കാരിയെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ പാര്‍ട്ടിയില്‍ സംസാരിച്ചവരെയെല്ലാം ലോക്കല്‍സമ്മേളനങ്ങളില്‍ വെട്ടിനിരത്തിക്കൊണ്ടായിരുന്നു തീരുമാനം.
ജീവനക്കാരിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് സെക്രട്ടറി ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു. നടപടി നേരിട്ട ജീവനക്കാരി ബാങ്കിനുണ്ടാക്കിയ ബാധ്യതകള്‍ സംബന്ധിച്ചും സെക്രട്ടറി ഡയറക്ടര്ബോര്ഡിനോട് വിശദീകരിച്ചിരുന്നു. എന്നാല്‍ മറ്റൊന്നും നോക്കാതെ നിയമനഉത്തരവ് നല്‍കാനായിരുന്നു പാര്‍ട്ടിയും ബോര്‍ഡും നിര്‍ദ്ദേശിച്ചത്. ജീവനക്കാരി തിരികെ ജോലിയില്‍ പ്രവേശിച്ചു. ഇതോടെയാണ് ജീവനക്കാരിയുടെ ഭര്ത്താവുള്പ്പെടെയുളളവര് അംഗമായുളള പാര്‍ലമെന്ററിബോര്‍ഡ് സെക്രട്ടറിക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടിട്ടുളളത്. ഈ തീരുമാനം നടപ്പാക്കാന്‍ ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണിപ്പോള്‍. നടപടി നേരിട്ടില്ലായിരുന്നെങ്കില്‍ നേതാവിന്റെ ഭാര്യ ഇപ്പോള്‍ ബാങ്കിന്റെ സെക്രട്ടറി സ്ഥാനത്തായിരുന്നേനെയെന്ന കാര്യമാണ് ഇവര്‍ ഉയര്‍ത്തിയിട്ടുളളത്.
വിഷയം ചര്‍ച്ചചെയ്തപ്പോള്‍ ഏതാനും അംഗങ്ങള്‍ സെക്രട്ടറിക്കെതിരെ നടപടി പാടില്ലെന്നും ജീവനക്കാരിയെ തിരിച്ചെടുത്തത് ശരിയായില്ലെന്നും വാദിക്കുകയുണ്ടായി. ഈ അംഗങ്ങള്്ക്കെതിരെ അച്ചടക്കനടപടിക്ക് പാര്‍ട്ടി ആലോചന തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: