ന്യൂദല്‍ഹി: സബ്സിഡി ഇല്ലാത്ത പാചകവാതകസിലിണ്ടറിന്റെ വിലയില്‍ വീണ്ടും വര്‍ദ്ധന. 14.2 കിലോഗ്രാമുള്ള ഒരു സിലിണ്ടറിന് 26.50 രൂപയാണ് കൂട്ടിയത്. ഇതോടെ ദല്‍ഹിയില്‍ സിലിണ്ടറൊന്നിന്റെ വില 895.50 രൂപയില്‍ നിന്ന് 922 രൂപയിലെത്തി. കേരളത്തിലാകട്ടെ 958 രൂപയായിരിക്കും സബ്സിഡിയില്ലാത്ത പാചകവാതകസിലിണ്ടറിന്റെ വില. ഇന്നലെ ചേര്‍ന്ന എണ്ണക്കമ്പനികളുടെ അവലോകനയോഗത്തിലാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായത്. മുംബൈയില്‍ 906.50 രൂപയും ചെന്നൈയില്‍ 915 രൂപയും കൊല്‍ക്കത്തയില്‍ 913 രൂപയുമാണ് പുതുക്കിയ നിരക്ക്. സബ്സിഡി നിരക്കില്‍ 410.42 രൂപയ്ക്ക് ലഭിക്കുന്ന സിലിണ്ടറിന്റെ വിലയാണ് ആയിരത്തിനടുത്തെത്തിയത്. സബ്സിഡിയോട് കൂടിയ പാചകവാതക സിലിണ്ടറുകളുടെ എണ്ണം കണക്ഷന് ഒന്നിന് ആറെണ്ണമായി കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നു. എന്നാല്‍ കേരളത്തിലിത് 9 എണ്ണമായി കൂട്ടിയിട്ടുണ്ട്.
ഒക്ടോബറില്‍ സബ്സിഡി ഇല്ലാത്ത സിലിണ്ടറിന്റെ വില 127 രൂപയായി കൂട്ടിയിരുന്നു. ഇറക്കുമതി നിരക്കും ഡോളറിനെതിരെ രൂപയുടെ മൂല്യവ്യത്യാസവും കണക്കിലെടുത്ത് എല്ലാമാസവും ഒന്നാംതീയതി പാചകവാതകനിരക്കില് മാറ്റം വരുത്താന്‍ എണ്ണക്കമ്പനികള്‍ക്ക് അവകാശമുണ്ട്. സബ്സിഡിയില്ലാത്ത പാചകവാതകസിലിണ്ടറുകളുടെ വിലനിയന്ത്രണാവകാശം സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതിന് ശേഷം ഇത് മൂന്നാംതവണയാണ് പാചകവാതക നിരക്കില്‍ വര്‍ദ്ധനവുണ്ടാകുന്നത്. വാണിജ്യാവശ്യങ്ങള്‍ക്കായുള്ള എല്‍പിജി നിരക്ക് 14.2 കിലോയുടെ സിലിണ്ടറൊന്നിന് 1,105 രൂപയായി. അതേസമയം 19 കിലോയുടെ സിലിണ്ടറിന്റെ വില 1536 രൂപയിലുമെത്തി. മുമ്പിത് യഥാക്രമം 1,075, 1536 എന്നീ നിരക്കുകളിലായിരുന്നു. എണ്ണക്കമ്പനികള്‍ വന്‍നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികള്‍ നേരത്തെ വിലവര്‍ദ്ധിപ്പിച്ചത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: