മൂവാറ്റുപുഴ:പൂട്ടികിടക്കുന്ന ബാറുകള്തുറന്നുകൊടുക്കുന്നതിനായി മുന്‍ മന്ത്രി കെ.എം. മാണിയും മകന് ജോസ് കെ.മാണി എംപിയും മൂന്നു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ കോടതി വാദം പൂര്‍ത്തിയാക്കി ഫയലില്‍ സ്വീകരിച്ചു. ബാര്‍ മുതലാളിമാരില്‍നിന്നും എറണാകുളത്തെ ഒരു റിസോര്‍ട്ടില്‍ വച്ച് പണം വാങ്ങി എന്നാണ് ആരോപണം. പി.സി. ജോര്‍ജ്ജ് എംഎല്‍എ ടെലിവിഷന്‍ ചര്‍ച്ചക്കിടെ പ്രഖ്യാപിച്ച വസ്തുതയുടെ അടിസ്ഥാനത്തില്‍ പൊതു പ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
ഹര്‍ജിയില്‍ പരാതിക്കാരന്റെ വാദം വിജിലന്‍സ് ജഡ്ജി ഡോ. കലാംപാഷ കേള്‍ക്കുകയും, വിജിലന്‍സ് അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ അന്വേഷണത്തിന് തടസ്സമില്ലെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു.
ഹര്‍ജിയില്‍ പി.സി. ജോര്‍ജ്ജിനെ ചോദ്യം ചെയ്താല്‍ അഴിമതിയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് ഹര്ജിക്കാരന് ചൂണ്ടികാട്ടി. എറണാകുളത്ത് റിസോര്‍ട്ടില്‍ പണം കൈമാറിയതിനാല്‍ കുറ്റകൃത്യം നടന്നത് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ പരിധിയിലാണെന്നും ബാര്കോഴകേസുമായി ബന്ധപ്പെട്ട് മറ്റ് 5 പരാതികള്‍ നേരത്തേയും താന്‍ നല്‍കിയിട്ടുണ്ടെന്നും പരാതിക്കാരന് കോടതിയെ അറിയിച്ചു. കേസില്‍ ഹാജരാക്കിയ വീഡിയോ സിഡി വിശദമായി പരിശോധിച്ചതിനുശേഷം ഫെബ്രുവരി 24 ന് കേസില്‍ തീര്‍പ്പ് കല്‍പ്പിക്കാമെന്ന് കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: