ന്യൂദല്‍ഹി: യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ മകന് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് 1600 കോടി രൂപ വിലമതിക്കുന്ന പൊതുമേഖലാകമ്പനി കയ്യടക്കിയെന്ന് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമി വെളിപ്പെടുത്തി. പബ്ലിക് ലിമിറ്റഡ് കമ്പനിയായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ സോണിയയും രാഹുലും ചേര്‍ന്ന് യംഗ് ഇന്ത്യന്‍ എന്നപേരില്‍ സ്വകാര്യസ്ഥാപനമാക്കി മാറ്റി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയാണ് ഇവര്‍ യംഗ് ഇന്ത്യന്‍ കമ്പനിയുടെ 76 ശതമാനം ഓഹരിയും സ്വന്തമാക്കിയതെന്നും സുബ്രഹ്മണ്യന് സ്വാമി ആരോപിച്ചു.
നിയമവിരുദ്ധമായാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സാണ് പ്രവര്‍ത്തനമെന്നും സ്വാമി പറഞ്ഞു. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാഷണല്‍ ഹെറാള്‍ഡ് , ഖ്വാമി അവാസ് എന്നീ പത്രങ്ങളുടെ ഉടമസ്ഥതയിലായിരുന്നു അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്. ഈ സ്ഥാപനത്തിന്റെ പേരില്‍ ദല്‍ഹിയിലും ഉത്തര്‍പ്രദേശിലും കോടികളുടെ ആസ്തിയുണ്ട്.
2009ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഈ കമ്പനിയുടെ ഉടമസ്ഥാവകാശം വ്യക്തമാക്കിയിട്ടില്ല. സ്വകാര്യകമ്പനിയെ സഹായിക്കാനായി ഇരുവരും ചേര്‍ന്ന് പൊതുഫണ്ട് വകമാറ്റിയതായും അദ്ദേഹം ആരോപിച്ചു. സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ ടെന്‍ ജന്‍പഥില്‍ കമ്പനിയുടെ യോഗം ചേര്‍ന്നിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണെന്നും സുബ്രഹ്മണ്യന് സ്വാമി ചൂണ്ടിക്കാട്ടി.
ദല്‍ഹിയിലെ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലായിരുന്ന ഹെറാള്‍ഡ് ഹൗസിന്റെ രണ്ട് നിലകള്‍ പാസ്പോര്‍ട്ട് ഓഫീസിന് വാടകക്ക് കൊടുത്തിരിക്കുകയാണ്. 30 ലക്ഷം രൂപയാണ് ഈ ഓഫീസ് വാടക നല്‍കുന്നതെന്നും ഇതിന്റെ 76 ശതമാനം സോണിയക്കും രാഹുലിനുമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 25 ചെറു സ്വകാര്യകമ്പനികള്‍ ചേര്‍ന്നാണ് യംഗ് ഇന്ത്യന്‍ കമ്പനി രൂപീകരിച്ചത്. ഇതില്‍ ഓഹരിയുടമകളായി കാണിച്ചിരിക്കുന്ന കമ്പനികളുടെ വിലാസം വ്യാജമാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, ഫിറോസ് ഗാന്ധി, ജി.ഡി ബിര്‍ള തുടങ്ങിയ പ്രമുഖരായ വ്യക്തികളാണ് ഓഹരിയുടമകളെന്നാണ് രേഖകളിലുള്ളത്. എന്നാല്‍ കമ്പനിയില്‍ അംഗമായി കാണിച്ചവരില്‍ 80 ശതമാനം പേരും ഇന്ന് ജീവിച്ചിരിപ്പില്ലെന്നും വ്യാജവിലാസമാണ് നല്‍കിയിരിക്കുന്നതെന്നും സ്വാമി പറഞ്ഞു. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് സ്വന്തമാക്കിയതിന് പിന്നിലും വ്യാപകമായ ക്രമക്കേടാണ് നടന്നത്. സീറോ പലിശനിരക്കില്‍ ആള് ഇന്ത്യ കോണ്‍ഗ്രസ് പാര്‍ട്ടി(എഐസിസി) തങ്ങള്‍ക്ക് വായ്പ നല്‍കിയതായി 2011 ഫെബ്രുവരി 26 ന് ചേര്‍ന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ബോര്‍ഡ് യോഗം പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു. കമ്പനിയുടെ 90 കോടിയിലേറെ വരുന്ന ബാധ്യത തീര്ക്കുന്നതിനായായിരുന്നു എഐസിസിയുടെ സഹായം. എന്നാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടി മറ്റൊരു കമ്പനിക്ക് വായ്പ നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് സ്വാമി ചൂണ്ടിക്കാട്ടി.
പ്രത്യുപകാരമെന്ന നിലയില്‍ കമ്പനിയുടെ ഒരു ഷെയര്‍ സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യ കമ്പനിക്ക് നല്‍കാനും ബോര്‍ഡ് യോഗം തീരുമാനിച്ചതായും സ്വാമി പറഞ്ഞു. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ ചെയര്‍മാനായ മോത്തിലാല്‍ വോറെ എഐസിസി ട്രഷററാണെന്നും സ്വാമി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് കോടികള്‍ കൊള്ളയടിക്കുകയാണ് സോണിയയും മകനും ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: