കുട്ടനാട്: കുടിവെള്ളക്ഷാമം അതിരൂക്ഷമായ കാവാലത്തേയ്ക്കുള്ള വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് മൂന്നാഴ്ച കൊണ്ട് നിലച്ചു. രണ്ടാഴ്ചയായി പമ്പിങ് നടക്കാത്തതിനാല്‍ ഇവിടെ സ്ഥാപിച്ചിരുന്ന കിയോസക്കുകള്‍ കാലിയായി.
ജില്ലാ നിയമസേവന അതോറിറ്റിയുടെ ഇടപെടലുകളെത്തുര്ന്ന് കഴിഞ്ഞ മാസത്തിലാണ് ഒരു വ്യാഴവട്ടക്കാലത്തെ ഇടവേളയ്ക്കുശേഷം വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള മെത്തിയത്. വര്‍ഷങ്ങളായി ജലവിതരണം മുടങ്ങിക്കിടന്നിരുന്നതിനാല്‍ പ്രദേശത്തെ വിതരണലൈനുകള്‍ പൂര്‍ണമായും തകരാറിലായിരുന്നു.
ഇതെത്തുടര്‍ന്ന് കാവാലം പമ്പുഹൗസിനു സമീപത്തായി കിയോസ്ക്കുകള്‍ സ്ഥാപിക്കുകയുമായിരുന്നു. പതിനായിരം ലിറ്റര്‍ വീതം സംഭരണശേഷിയുള്ള അഞ്ചു കിയോസ്ക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. എല്ലാ ചൊവ്വാഴ്ചകളിലും കാവാലത്തേയക്ക് പമ്പിങ് നടക്കുമ്പോള്‍ കിയോസ്കുകളില്‍ വെള്ളം നിറച്ചു വയ്ക്കും.
പിന്നീട് ആവശ്യക്കാര്‍ക്ക് ഇവിടെയെത്തി വെള്ളം സംഭരിക്കാമെന്നായിരുന്നു തീരുമാനം. കഴിഞ്ഞ 26നാണ് അവസാനമായി കാവാലത്തേയ്ക്ക് വെള്ളം പമ്പ് ചെയ്തത്. വെള്ളം ശേഖരിക്കാന്‍ ആളുകള്‍ കൂടുതലായി എത്തിയതോടെ കിയോസ്ക്കുകള്‍ കാലിയാകുകയായിരുന്നു. കിയോസ്ക്കുകളില്‍ ബന്ധിപ്പിച്ചിട്ടുള്ള ടാപ്പുകള്‍ വലിപ്പം കുറഞ്ഞവയായതിനാല്‍ നേര്‍ത്ത അളവില്‍ മാത്രമാണ് വെള്ളമൊഴുകിയെത്തുന്നത്.
ഇതുമൂലം പാത്രങ്ങള്‍ നിറയാന്‍ ഏറെനേരം കാത്തിരിക്കേണ്ടി വരുന്നതായും പ്രദേശവാസികളായ വീട്ടമ്മമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: