തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്ര പൊങ്കാല മഹോത്സവത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ആറ്റുകാലും പരിസരപ്രദേശവും മാലിന്യകുമ്പാരമാണെന്ന് തിരുവനന്തപുരം നഗരസംരക്ഷണ സമിതി. ചുറ്റുപാടുമുള്ള പല റോഡുകളും സഞ്ചാരയോഗ്യമല്ലാതെ നാളുകള്‍ ഏറെയായി പല സ്ഥലങ്ങളിലും തെരുവുവിളക്കുകള്‍ കത്തുന്നില്ല. പല ഇടറോഡുകളുടെയും സ്ഥിതി വളരെ ശോചനീയമാണ്. പല സ്ഥലങ്ങളിലും മാലിന്യവും മലിനജലവും കെട്ടികിടക്കുന്ന സ്ഥലങ്ങള്‍ വരെയുണ്ട്. ഗംഗാനഗര്‍, യമുനാനഗര്‍, കുര്യാത്തി എന്നീ സ്ഥലങ്ങളില്‍ ഓടകളും റോഡുകളും പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെയായിട്ടുണ്ട്. കാലടി, കളിപ്പാന്‍കുളം, മണക്കാട് ശാസ്താക്ഷേത്രപരിസരം മാലിന്യകൂമ്പാരമാണ്. ജനങ്ങള്‍ക്ക് ദുസ്സഹമായ ഗന്ധമാണ് അനുഭവപ്പെടുന്നത്. കൂടാതെ ഓടയുടെ പല സ്ലാബുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പൊങ്കാലയ്ക്ക് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ അടിയന്തരമായ ശുചീകരണം നടത്തണമെന്നും കത്താത്ത തെരുവുവിളക്കുകള്‍ കത്തിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സമിതി പ്രസിഡന്റ് കളിപ്പാന്‍കുളം പ്രഭ, അഡ്വ ശ്രീകണ്ഠേശ്വരം കെ.എസ്. അശോക് കുമാര്‍, ബി.ഡി. മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: